കുവൈറ്റ്സിറ്റി : കൊവിഡ് പ്രതിസന്ധി മൂലം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനു കുവൈത്ത് കെ.എം.സി.സി. ചാർട്ടർ വിമാനങ്ങളുടെ എണ്ണം നാലായി. ഇൻഡിഗോ വിമാനക്കമ്പനിയുമായും തദാക്കിർ ട്രാവൽസുമായും ചേർന്നാണ് പ്രസ്തുത വിമാനം പറന്നുയർന്നത്. 162 യാത്രക്കാരുടെ മുഴുവൻ രേഖകളും ശരിയാക്കി ഇതിന്റെ സർവ്വീസ് കോർഡിനേറ്റ് ചെയ്തത് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. ഖാലിദ് ഹാജിയാണ്. മുഴുവൻ യാത്രക്കാർക്കുമുള്ള ഫെയ്സ് ഷീൽഡ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സ്പോൺസർ ചെയ്യുകയായിരുന്നു.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കായി ചാർട്ടർ ചെയ്ത വിമാനങ്ങളിൽ നാലാമത്തേത് വ്യാഴാഴ്ച കണ്ണൂരിൽ ലാൻഡ് ചെയ്തു. 162യാത്രക്കാരുമായി വിമാനം വൈകുന്നേരം 7മണിയോട് കൂടിയാണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തത്. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, വൈസ് പ്രസിഡന്റുമാരായ എൻ.കെ.ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ്, സെക്രട്ടറി എൻജിനീയർ മുഷ്താഖ്, ഐ.ടി.വിംഗ് കൺവീനർ റഫീഖ് ഒളവറ, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ശുഐബ്, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി മുസ്തഫ ഏഴോം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫുആദ്, കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത്, കാസർഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എ.കെ. മഹ്മൂദ് ആറങ്ങാടി ,ആസാദ്, മുനീർ എന്നിവരുടെ ഇടപെടലുകൾ കാര്യങ്ങൾ എളുപ്പമാക്കി. വ്യാഴാഴ്ച്ച രാത്രി മറ്റൊരു വിമാനം കോഴിക്കോട്ടേയ്ക്കും യാത്ര തിരിക്കുമെന്നും നേതാക്കൾ പറഞ്ഞു.