യുഎഇയിൽ കൊറോണക്കെതിരെയുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തുക മാത്രമാണ് ചെയ്തതെന്നും പിൻവലിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നത്.എന്നാൽ സുരക്ഷാ മാസ്കുകൾ ധരിക്കാതിരിക്കുക,കൃത്യമായ സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തവർ പിഴ ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ ദേശിയ അത്യാഹിത ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
നിയമം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയായിരിക്കും.മൂന്നാം തവണ ആറുമാസം വരെ തടവും കൂടാതെ കുറഞ്ഞത് 100,000 ദിർഹം പിഴയും ലഭിക്കും.യുഎഇയിൽ താമസസ്ഥലത്തിന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണം. കാറിൽ ഒറ്റയ്ക്കാണു യാത്രയെങ്കിൽ വേണമെന്നില്ല. വ്യായാമം ചെയ്യുന്നവർ, ശ്വസന തടസ്സമുള്ളവർ എന്നിവർക്ക് ദുബായിൽ ഇളവനുവദിച്ചിട്ടുണ്ട്.മാസ്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിഴ ആയിരം ദിർഹമായിരിക്കും.സാമൂഹിക അകലം ലംഘിക്കുന്നവർക്കും ഇതേ തുകയാണു പിഴയായി ലഭിക്കുക.
ഒരു വാഹനത്തിൽ ഡ്രൈവറടക്കം മൂന്നിലധികം പേരുണ്ടായാൽ ആയിരം ദിർഹം പിഴ ലഭിക്കും.ഒരേ കുടുംബത്തിലുള്ളവർ സ്വന്തം കാറിൽ യാത്ര ചെയ്യുന്നതിനു തടസ്സമില്ല.ഒത്തുചേരലുകൾ നടത്തുകയും ആളുകളെ ക്ഷണിക്കുകയും ചെയ്താൽ 10,000 ദിർഹമാണ് പിഴ.മുൻകരുതൽ പാലിക്കാത്ത ഓഫീസുകൾക്കും കമ്പനികൾക്കും 5,000 ദിർഹവും , ജീവനക്കാരന് 500 ദിർഹവുമായിരിക്കും പിഴ ശിക്ഷ.