നാലര പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച മണ്ണിൽ തന്നെ വിലയം പ്രാപിച്ച് മസ്കറ്റുകാരുടെ സ്വന്തം സണ്ണിച്ചായനെന്ന മാത്യു ഫിലിപ്പ് . കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് മസ്കറ്റിലെ അൽ-ഹംറ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിച്ചു അന്ത്യ ശുശ്രൂഷകൾ നൽകി യാത്രയാക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ഏറെ ശ്രമങ്ങൾ നടത്തിയ പ്രിയപ്പെട്ടവർക്ക് ഭാര്യ സൂസൻ മാത്യുവും മക്കളായ സീനുവും സീബുവും സിൻസിയും നിറ കണ്ണുകളോടെ നന്ദി പറയുകയാണ്, പ്രത്യേകിച്ച് സ്പോൺസർക്കും മസ്കറ്റ് സേവാ സംഘത്തിന്റെ പ്രവർത്തകർക്കും.1974-ൽ ഒമാനിലെത്തിയ മാത്യു ഫിലിപ്പ് കാപ്പിറ്റൽ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
പിന്നീട് സ്വന്തമായി ബിസിനസ്സ് ആരംഭിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് കാലം അൽ-ക്വയറിൽ പ്രവർത്തിച്ച സണ്ണി സൂപ്പർ മാർക്കറ്റ്, പിന്നീട് അന്താരാഷ്ട്ര ബ്രാന്റുകളായ വീട്ടുപകരണങ്ങളുടെ അംഗീകൃത ഏജൻസി, മസ്കറ്റ് ക്രൗൺ ബിസിനസ്സ് എന്ന സ്ഥാപനം, തുടങ്ങി നിരവധി സംരഭങ്ങളുടെ സാരഥിയായിരുന്നു. മാർത്തോമ്മാ സംഭാംഗമായ മാത്യു ഫിലിപ്പ് ഒമാൻ മാർത്തോമ്മാ ചർച്ചിന്റെ തുടക്കക്കാരിൽ ഒരാൾ കൂടിയാണ്. ഇടക്കാലത്ത് ശാരീരിക അസ്വാസ്ഥ്യങ്ങൾ അലട്ടിയിരുന്നെങ്കിലും അന്ത്യംവരെയും തന്റെ കർമ്മ രംഗത്ത് സജീവമായിരുന്നു അദ്ദേഹം