ഛണ്ഡീഗഡ് : പഞ്ചാബിൽ മൂന്ന് ഖാലിസ്താൻ ഭീകരർ അറസ്റ്റിൽ. പട്യാല സ്വദേശിയായ സുഖ്ജെയിൻ സിംഗ്, മാനാസ സ്വദേശിയായ അമ്രിത്പാൽ സിംഗ്, അമ്രിത്സർ സ്വദേശിയായ ജസ്പ്രീത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ ഖാലിസ്താൻ ഭീകരനായ ലവ്പ്രീത് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. 32 ബോർ പിസ്റ്റലുകൾ, ഏഴ് കാട്രിഡ്ജുകൾ, തോക്കുകൾ, ഗ്രനേഡുകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത്.
ഇവരെ പിടികൂടിയതിലൂടെസംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താനുള്ള പാകിസ്താന്റെ ശ്രമമാണ് പരാജയപ്പെട്ടതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. സാമൂഹിക മാദ്ധ്യമം വഴിയാണ് ഇവർ മൂന്ന് പേരും തമ്മിൽ പരിചയപ്പെട്ടത്. പിന്നീട് പാകിസ്താൻ ഭീകര സംഘടനകളുടെ സഹായികളുമായി ഇവർ സൗഹൃദത്തിലായി. പഞ്ചാബിലെ സമാധാനം നശിപ്പിക്കുന്നതിനായി സാമൂഹിക, മത നേതാക്കളെ ആക്രമിക്കാൻ ഇവർ വഴി പാകിസ്താൻ ലക്ഷ്യം ഇട്ടിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
സൗദി അറേബ്യ, പാകിസ്താൻ, യുകെ എന്നിവിടങ്ങളിലെ ഖാലിസ്താൻ ഭീകരരുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഇതിൽ സൗദിയിലുള്ള സഹായി പഞ്ചാബിൽ ഭീകരാക്രമണങ്ങൾ നടത്തിയാൽ സൗദിയിൽ താമസ സൗകര്യങ്ങൾ ഏർപ്പാടാക്കാമെന്ന് അറിയിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. വിശദ വിവരങ്ങൾക്കായി അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും വിദഗ്ധ സംഘം പരിശോധിക്കുന്നുണ്ട്.