യു.എ.ഇയിലെ മുസ്ലിം പള്ളികളും അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും ഉൾപെടെയുള്ള എല്ലാ ആരാധനാലയങ്ങളും ബുധനാഴ്ച മുതൽ തുറക്കാൻ തീരുമാനിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. 30 ശതമാനം വിശ്വാസികൾക്ക് മാത്രമായിരിക്കും പ്രവേശനം. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കും.ഷോപ്പിങ് മാളുകൾ, പാർക്ക്, വ്യവസായമേഖല എന്നിവിടങ്ങളിലെ പള്ളികൾ തത്കാലം തുറക്കില്ല. മുൻകരുതൽ നടപടികൾ പാലിച്ചായിരിക്കണം ആരാധനാലയങ്ങൾ തുറക്കേണ്ടത്.
കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ ആരാധനാലയങ്ങൾ അടക്കണം.ഇമാമും മറ്റ് പുരോഹിതൻമാരും ജീവനക്കാരും പരിശോധനക്ക് വിധേയരാകണം.ആളുകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണം. ഹസ്തദാനം പാടില്ല.വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തിവേണം പള്ളിയിൽ എത്താൻ. ഖുർആൻ പാരായണം ചെയ്യുന്നവർ വീട്ടിൽ നിന്ന് ഖുർആൻ കൊണ്ടുവരണം. ആരാധനാലയങ്ങളിൽ എത്തുന്ന എല്ലാവരും അൽഹൊസ്ൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. 12 വയസിൽ താഴെയുള്ള കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും ആരാധനാലയങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.