ദോഹ* ഖത്തറിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പുനര്‍ജനി കൊച്ചിയിലേക്കു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നാടണഞ്ഞത് 174 പേര്. ഇതില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. പുനര്‍ജനിയുടെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനമാണിത്. ഖത്തര്‍ സമയം രാവിലെ 10. 50നു ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം വൈകിട്ട് ആറുമണിയോടെ നെടുമ്പാശേരിയില്‍ ഇറങ്ങി. ഇതര സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഈടാക്കിയതിലും 200 റിയാല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് പുനര്‍ജനി വിമാനം ചാര്‍ട്ടര്‍ ചെയ്തത്.ഇതിനു പുറമേ, തൊഴിൽ നഷ്ടവും കഠിന രോഗങ്ങളും മൂലം കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പതിനഞ്ചോളം പേര്‍ക്കു സൗജന്യ യാത്രയും ഉറപ്പാക്കി.
പുനര്‍ജനിയുടെ സേവനങ്ങളില്‍ യാത്രക്കാരെല്ലാം നിറഞ്ഞ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഈ മാസം എട്ടിനു കൊച്ചിയിലേക്കു തന്നെയാണ് പുനർജനിയുടെ അടുത്ത ചാര്‍ട്ടേഡ് ഫ്ലൈറ്റും. ഗോ എയറാണ് ഈ സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കേ ചാര്‍ട്ടേഡ് വിമാനങ്ങളിലും പോകാന്‍ കഴിയൂ. ഈ മാസം 7 മുതലാണ് വന്ദേഭാരത് മിഷന്റെ നാലാം ഘട്ട സര്‍വീസുകള്‍ കേരളത്തിലേക്ക് ആരംഭിക്കുക. എയര്‍ ഇന്ത്യ എക്സ്പ്രസിനു പകരമായി ബജറ്റ് എയര്‍ലൈനുകളായ ഗോ എയറും ഇന്‍ഡിഗോയുമാണ് നാലാംഘട്ട സര്‍വീസ് നടത്തുന്നത്.