ജനീവ: ആഗോള കൊറോണ വ്യാപനം ഒരുകോടി മുപ്പതിലക്ഷം പേരിലേക്ക് എത്തിയതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. നിലവില്‍ എല്ലാ രാജ്യങ്ങളിലേയും ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം ലോകത്താകമാനം 1,03,57,662 പേര്‍ക്കാണ് ഇന്നലെ വരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 5,08,055 പേര് മരണമടഞ്ഞതായും വ്യക്തമാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ വിഭാഗം ഏജന്‍സിയാണ് കണക്കുകള്‍ ക്രോഡീകരിക്കുന്നത്. ബുധനാഴ്ച അര്‍ദ്ധരാത്രിവരെയുളള കണക്കുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതു പ്രകാരം ഇന്നലെ മാത്രം 1,63,939 പേര്‍ക്കാണ് പുതുതായി കൊറോണ രോഗം പിടിപെട്ടിരിക്കുന്നത്. ഇന്നലത്തെ ആഗോള മരണനിരക്ക് 4,188 ആണ്.
കൊറോണ വ്യാപനം ഏറ്റവുമധികം പേർക്കുള്ളത് അമേരിക്കയില്‍ തന്നെയാണ്. കൊറോണ വ്യാപന ക്ലോക്ക് പ്രകാരം അമേരിക്കയില്‍ 52 ലക്ഷം പേര്‍ക്ക് കൊറോണയുണ്ട്. മൊത്തം യൂറോപ്പില്‍ എല്ലാ രാജ്യങ്ങളേയും ചേര്‍ത്ത് 27 ലക്ഷം പേര്‍ക്കും കൊറോണ പിടിപെട്ടിരിക്കുകയാണ്. മാര്‍ച്ച് 11 മുതലാണ് ലോകാരോഗ്യസംഘടന കൊറോണയെ ഒരു ആഗോള മഹാമാരി ഗണത്തില്‍ പെടുത്തി അന്താരാഷ്ട്രതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിച്ചു തുടങ്ങിയത്.