കാസർകോട് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശികറോഡുകൾ അടക്കമുള്ള ,കർണ്ണാകയിൽ നിന്നുമുള്ള പാതകൾ കേരളം അടച്ചു. കാസർകോട് – കർണാടക അതിർത്തിയിലെ 29 ഓളം വഴികളാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം മണ്ണിട്ട് അടച്ചിരിക്കുന്നത്.
ജാൽസൂർ അതിർത്തിയിലെ മുഡൂർ, ഈശ്വരമംഗല, വിട് ല, ബായാർ തുടങ്ങിയ ഇടങ്ങളിലെ ഊടുവഴികൾ ഉൾപ്പെടെയുള്ള 29 റോഡുകളാണ് കേരളം മണ്ണിട്ടടച്ചത്. കർണാടകം അടച്ച ഈ റോഡുകൾ പൂർവസ്ഥിതിയിലാക്കിയതിന് പിന്നാലെയാണ് കേരളവും മണ്ണിട്ട് ഗതാഗതം തടഞ്ഞത്.
കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ കാസർകോട് രോഗബാധിതർ ഏറിയപ്പോൾ അതിർത്തി റോഡുകളെല്ലാം കർണാടക മണ്ണിട്ടടച്ചത് ഏറെ വിവാദമായിരുന്നു. അടിയന്തിര ചികിത്സക്കടക്കം പോകാനാകാതെ 13 ലധികം മരണങ്ങൾ സംഭവിച്ചപ്പോഴും റോഡുകൾ തുറന്നിരുന്നില്ല. കാസർകോട് കൊറോണ കേസുകൾ കുറഞ്ഞതോടെ ചിലയിടങ്ങളിലെ ഗതാഗത തടസവും നീക്കി. ഇത് വഴി നിയന്ത്രണങ്ങളില്ലാതെ അന്തർ സംസ്ഥാന യാത്ര സുഗമമായതോടെയാണ് കേരളത്തിന്റെ ഇടപെടലുണ്ടായത്. വഴിയടഞ്ഞതോടെ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളടക്കം അതിർത്തിയിൽ വെച്ച് മറ്റു വാഹനങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
അന്തർ സംസ്ഥാന യാത്രകൾക്കടക്കം ഇളവുകൾ ഉണ്ടാകുന്ന ഘട്ടത്തിൽ കേരളം ഗതാഗതം തടഞ്ഞത് വിവാദമായിട്ടുണ്ട്. അതേ സമയം ദക്ഷിണ കർണാടകയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പാതകൾ തുറന്നത് മുതലാക്കി അനിയന്ത്രിതമായി ആളുകൾ അതിർത്തി കടക്കുന്നത് തടയാനാണ് ഈ നടപടി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം,