തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ സ്ഥിതി അപകടകരമാണെന്ന് മേയർ കെ ശ്രീകുമാർ. പാളയം താൽക്കാലികമായി മാർക്കറ്റ് അടച്ചു. വഞ്ചിയൂർ സ്വദേശി, സാഫല്യം കോംപ്ലക്സിൽ രോഗം സ്ഥിരീകരിച്ച വ്യക്തി എന്നിവരുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും മേയർ അഭ്യർത്ഥിച്ചു.
അതേസമയം, തിരുവനന്തപുരത്തെ നിരവധി വാർഡുകൾ കണ്ടെയിൻമെൻ്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് – 17 – വഴുതൂർ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് – തളയൽ, തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് – 66 – പൂന്തുറ, വാർഡ് – 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലെയിൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ – 27 കൂടാതെ പാളയം വാർഡ്. എന്നിവടങ്ങളാണ് കണ്ടെയിൻമെന്റ് സോണുകളാക്കിയത്.
ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും അറിയിപ്പിൽ പറയുന്നു.