ആലുവ : എറണാകുളം മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആലുവ മാര്‍ക്കറ്റില്‍ ജനതിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍. പോലീസ് ബാരിക്കേടുക്കള് സ്ഥാപിച്ചതിനെതിരെ കച്ചവടക്കർ പ്രതിഷേധിച്ചെങ്കിലും പിന്നീട് ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ പരിഹരിച്ചു.
എറാണാകുളം മാര്‍ക്കറ്റില്‍ വ്യാപാരിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ മാര്‍ക്കറ്റില്‍ തിരക്ക് വര്‍ദ്ധിച്ചിരുന്നു. ചെറുകിട കച്ചവടക്കാര്‍ സാധനങ്ങള്‍ വാങ്ങാന്‍ ആലുവ മാര്‍ക്കറ്റിനെ ആശ്രയിച്ചതോടെയാണ് തിരക്ക് വര്‍ദ്ധിച്ചത്. തിരക്ക് കണക്കിലെടുത്ത് മാര്‍ക്കറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം മന്ത്രി വി എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വ്യാപാരികളും മുന്‍സിപ്പാലിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ മാര്‍ക്കറ്റില്‍ ബാരിക്കേടുകള്‍ സ്ഥാപിക്കാന്‍ പോലീസ് എത്തിയതോടെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മുന്‍സിപ്പാലിറ്റി ചെയര്പേര്സണുമായി വീണ്ടും ചര്‍ച്ച നടത്തിയതോടെയാണ് വ്യാപാരികള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറിയത്.
എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ച വ്യാപാരിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആലുവയിലുള്ള വ്യക്തികളുടെ കടകളും അടപ്പിച്ചിട്ടുണ്ട്. പുറത്ത് നിന്നും സാധനങ്ങളുമായി എത്തുന്ന ലോറികള്‍ക്ക് നേരത്തെ മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ ആറ് മണിക്ക് മുന്‍പായി ലോറിക്കാര് സാധനങ്ങള്‍ ഇറക്കി മാര്‍ക്കറ്റ് വിടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.