വാഷിംഗ്ടണ്‍: സമാധാനകരാറിലെ എല്ലാ വ്യവസ്ഥകളും താലിബാന് ലംഘിക്കുകയാണെന്ന് അമേരിക്കയുടെ പ്രതിരോധരംഗത്തിന്റെ ആസ്ഥാനമായ പെന്റഗണിന്റെ മുന്നറിയിപ്പ്. ഇതിനൊപ്പം അഫ്ഗാനിലെ നിലവിലെ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുന്ന താലിബാന്റെ നയങ്ങള്‍ക്ക് റഷ്യ നല്കുന്ന പിന്തുണക്കെതിരേയും പെന്റഗണ്‍ വിരല്‍ചൂണ്ടുകയാണ്. അമേരിക്കകൂടി ഒപ്പിട്ട സമാധാനകരാര്‍ പ്രകാരം സൈനികരെ പിന്‍വലിക്കുന്നതിന്റെ രണ്ടാം ഘട്ടം തുടങ്ങിയതിന് പിന്നാലെയാണ് പെന്റഗണിന്റെ വിമര്‍ശനം.
ആഗോളതലത്തില്‍ അമേരിക്കയുടെ മുഖ്യ ശത്രുവാണ് ഇസ്ലാമിക ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. സമാധാനക്കരാറിന്റെ മറപിടിച്ച് താലിബാനുമായി ചേര്‍ന്ന് വീണ്ടും അവര്‍ വളരുകയാ ണെന്നാണ് പെന്റഗണ്‍ വിലയിരുത്തുന്നത്. അഫ്ഗാന് സൈനിക വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിലും കാണപ്പെട്ട അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനരീതികളാണ് പെന്റഗണ്‍ തെളിവ് നിരത്തി സമര്‍ത്ഥിക്കുന്നത്. വിവിധ ആക്രമണങ്ങളില്‍ അമേരിക്കന്‍ സഖ്യസേനാംഗങ്ങള്‍ കൊല്ലപ്പെട്ടതും പെന്റഗണ്‍ എടുത്തു പറഞ്ഞു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുകൊണ്ടാണ് അല്‍ഖ്വയ്ദ താലിബാനിലെ ഇസ്ലാമിക ചെറു ഭീകരസംഘങ്ങളെ സഹായിക്കുന്നതെന്നും പെന്റഗണ്‍ പ്രസ്താവനയിലൂടെ ആരോപിച്ചു. പാകിസ്താന് പിന്തുണയുള്ള ഭീകരസംഘടനകളാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന അഫ്ഗാന് പ്രസിഡന്റിന്റെ വാദം ശരിവയ്ക്കുന്നതാണ് പെന്റഗണിന്റെ പ്രസ്താവനയെന്നും അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ധാരണയില്‍ ഒപ്പിടുമ്പോഴും റഷ്യയുടെ കാശ് മേടിച്ചാണ് താലിബാന് അമേരിക്കന്‍ സൈനികരെ വകവരുത്തുന്നതെന്നും അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ എഴുതിയിരുന്നു. നിലവില്‍ ഭീകരര്‍ക്ക് സഹായം നല്‍കിക്കൊണ്ട് വാക്കു തെറ്റിച്ചിരിക്കുന്നത് താലിബാനാണ്. അല്‍ ഖ്വയ്ദയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന വാക്കാണ് ലംഘിച്ചിരിക്കുന്നതെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടി.