കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയിൽ കേസിൽ അന്വേഷണ ഘട്ടത്തിൽ പോലീസിന് തിരിച്ചടി. മൂന്ന് പ്രതികൾക്ക് കോടതി ജാമ്യമനുവദിച്ചതോടെ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്ത് മുഖം രക്ഷിച്ച് പോലീസ്. പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ പറയുന്നു.
ഇന്നലെ ജാമ്യം ലഭിച്ച അബുബക്കർ, ഹാരിസ്, ശരത് എന്നിവരെ വീണ്ടും അറസ്റ്റ് ചെയ്തത് നിസാര കേസിലാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി പ്രതികൾക്കെതിരെ മറ്റു കേസുകളുണ്ടോയെന്ന് പലവട്ടം ആരാഞ്ഞിരുന്നു. കേസുകളില്ലെന്നായിരുന്നു പ്രോസിക്യൂഷൻ അറിയിച്ചത്. ഒടുവിൽ ജാമ്യം ലഭിച്ച് മൂന്നു പേർ ജയിലിന് പുറത്തിറങ്ങിയതോടെ ഉന്നത ഉദ്യോസ്ഥരുടെ നിർദ്ദേശപ്രകാരം ഒരു ആഭരണമോഷണ കേസിൽ വീണ്ടും ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും, ഇതിലെല്ലാം പോലീസിന് അറസ്റ്റും, ചോദ്യം ചെയ്യലും നടത്താമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ പ്രതികരിച്ചു.
ബ്ലാക്ക് മെയിൽ കേസിൽ പങ്കാളിത്തം സംശയിക്കുന്ന രണ്ടു സ്ത്രീകളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രതികൾക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിക്കുന്നുവെന്നും അറസ്റ്റ് ഭീഷണി ഉയർത്തുന്നുവെന്നുമുള്ള മുഖ്യ പ്രതി ഷെരീഫിന്റെ ഭാര്യയുടെ വാദം അന്വേഷണ സംഘം തള്ളി. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഈ വാദം. ഷംനയുടെ വീട്ടിൽ നിർമ്മാതാവ് ചമഞ്ഞെത്തിയ രാജു തോമസിനെയും വിശദമായി ചോദ്യം ചെയ്യുകയാണ്. പൂർണമായും തെളിവുകൾ ശേഖരിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും, പഴുതുകളടച്ച കുറ്റപത്രമാകും തയ്യാക്കുകയെന്നും പോലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും.