കൊല്ലം : കൊല്ലം കടയ്ക്കലിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്.
പെൺകുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പിന്നാലെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായ മൂന്ന് പേരും. നേരത്തേ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ ഡിജിപിക്കും എസ്.സി എസ് .ടി കമ്മീഷനും പരാതി നൽകിയിരുന്നു. ഇതിനിടെ കേസുമായി മുന്നോട്ട് പോകരുത് എന്ന ഭീഷണിയും ഇവർ നേരിട്ടു.
കഴിഞ്ഞ ജനുവരി 23നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മരണത്തിലെ ദുരൂഹത സംബന്ധിച്ച വാർത്ത ജനം ടിവിയാണ് പുറത്തു കൊണ്ട് വന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.