തിരുവനന്തപുരം : കൊറോണ വ്യാപനത്തിൽ തലസ്ഥാന നഗരം അഗ്നിപർവതത്തിന് മുകളിലാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന സ്ഥിതിയാണിപ്പോഴുള്ളത്. സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല. ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് സ്ഥിതി സങ്കീർണ്ണമാണ്. കൂടുതൽ കർശന നടപടി സ്വീകരിക്കും. കുമരിച്ചന്തയിൽ മത്സ്യ വിൽപനക്കാരൻ തുടർച്ചയായി കന്യാകുമാരിയിൽ പോയിരുന്നു. ഇത് ഇത് ഗൗരവകരമാണ്. അടിയന്തരമായി കൂടുതൽ ആന്റിജൻ ടെസ്റ്റ് നടത്തും. പൂന്തുറയിൽ വ്യാപക പരിശോധന നടത്തും. കണ്ടെയ്ൻമെന്റ് സോണിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.
ഓൺലൈൻ ഭക്ഷണ വിതരണക്കാരന്റെ രോഗ സ്ഥിരീകരണം ആശങ്ക വർദ്ധിപ്പിക്കുന്നു. പാളയത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ടാകും. ഡെലിവറി ബോയ്സിന് പരിശോധന നടത്തും. ടീമുകളായാണ് ഇവർ സഞ്ചരിക്കുക ഇത് ഒഴിവാക്കാൻ കർശന നിയന്ത്രണം. മാനദണ്ഡങ്ങൾ പാലിച്ച് മാത്രം ഭക്ഷണ വിതരണം ചെയ്യാൻ അനുമതി നൽകും.
നഗരത്തിൽ ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. ഓഗസ്റ്റിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. സമൂഹ വ്യാപനം ഉണ്ടായാൽ ആദ്യം പറയുന്നത് സർക്കാരായിരിക്കുമെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.