കൽപ്പറ്റ : വയനാട്ടിൽ വൻ കഞ്ചാവ് വേട്ട. രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോ കഞ്ചാവ് വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി .മലപ്പുറം ഏറനാട് സ്വദേശികളായ വിവേക്, മുഹമ്മദ് ഷിബിലി എന്നിവരെ അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട താമരശ്ശേരി സ്വദേശി മുഹമ്മദ് ഫവാസ്, അടിവാരം സ്വദേശി പ്യാരി എന്നിവരെ പ്രതിചേർത്ത് കേസെടുത്തു.
കൊറോണ പശ്ചാത്തലത്തിൽ കർണ്ണാടകയിൽ നിന്നുള്ള ലഹരി വ്യാപനം കുറഞ്ഞിട്ടുള്ളതിനാൽ കോഴിക്കോട് മലപ്പുറം ജില്ലകൾ വഴി വയനാട്ടിലേക്ക് കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം ആവശ്യക്കാർ എന്ന നിലയിൽ ബന്ധപ്പെടുകയും 2 കിലോയുടെ ഒരു പാർസൽ കഞ്ചാവിന് 50,000 എന്ന തോതിൽ വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് താമരശ്ശേരി, അടിവാരം, കൽപറ്റ വഴി ബീനാച്ചിയിലേക്ക് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘത്തെ നാടകീയമായാണ് എക്സൈസ് സംഘം കുടുക്കിയത്. .എക്സൈസ് പാർട്ടിയെ തിരിച്ചറിഞ്ഞ സംഘത്തിലെ രണ്ട് പേർ വാഹനം ഉപേക്ഷിച്ച് ഓടി പോയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല.വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.