വാഷിംഗ്ടൺ : ചൈനയുടെ അതിക്രമം എവിടെയുണ്ടായാലും ഇടപെടുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്. ദക്ഷിണ ചൈന കടലിലേക്ക് അമേരിക്കൻ കപ്പൽ പട എത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് ഉന്നത ഉദ്യോഗസ്ഥന്റെ പരാമർശം. ചൈന സുഹൃദ് രാജ്യങ്ങളെ ആക്രമിച്ചാൽ സൈനികമായി ഇടപെടുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
അമേരിക്കയുടെ വിമാനവാഹിനിക്കപ്പലുകൾ ദക്ഷിണ ചൈന കടലിൽ എത്തിയതെന്താണെന്ന ചോദ്യത്തിനായിരുന്നു മെഡോസിന്റെ മറുപടി. ചൈന അതിക്രമം നടത്തിയാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല എന്നതാണ് ഈ നീക്കം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മെഡോസ് കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള പ്രശ്നത്തിൽ സൈനികമായി തന്നെ ഇടപെടാൻ ശ്രമിക്കുമെന്നും മെഡോസ് സൂചന നൽകി.ലോകത്തെ ഏറ്റവും പോരാട്ടവീര്യമുള്ള സൈന്യം അമേരിക്കയുടേതാണെന്ന് എല്ലാവർക്കും അറിയാമെന്നും മെഡോസ് വ്യക്തമാക്കി.
അതേസമയം അതിർത്തിയിലെ സംഘർഷം അയയുന്നതിന്റെ സൂചന നൽകി ചൈന സേനാ പിന്മാറ്റം നടത്തി. നയതന്ത്ര തലത്തിലെ ചർച്ചകൾക്ക് ശേഷമായിരുന്നു പിൻവാങ്ങൽ. സ്ഥാപിച്ച ടെന്റുകളും മറ്റും ചൈന പൊളിച്ച് നീക്കുകയും ചെയ്തു. പ്രദേശത്ത് നിരീക്ഷണം നടത്തിയതിനു ശേഷമേ പൂർണമായ സേനാ പിന്മാറ്റം നടന്നോ എന്ന് സ്ഥിരീകരിക്കാൻ കഴിയുള്ളൂ എന്ന് ഇന്ത്യൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.