കാഠ്മണ്ഡു : നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ചൈനയുടെ നിലപാടിനെതിരെ പ്രതിഷേധം ഉയരുന്നു. നേപ്പാളിലെ ചൈനീസ് അംബാസിഡർ ഹു യാംഗി ഭരണ പക്ഷത്തെ പ്രമുഖ നേതാക്കളെ സന്ദർശിച്ചതിനെ തുടർന്നാണ് പ്രതിഷേധം. അന്താരാഷ്ട്ര നയതന്ത്ര കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണ് ചൈനീസ് സ്ഥാനപതി നടത്തിയതെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാവായ ജലാനാഥ് ഖനാലിനെയാണ് ഹു യാംഗി സന്ദർശിച്ചത്. കൂടിക്കാഴ്ച്ച മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നെന്നാണ് റിപ്പോർട്ട്. ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി ശർമ്മ ഒലിക്കെതിരെ നിലപാട് എടുത്ത നേതാവാണ് ഖനാൽ. അതേസമയം ഹു യാംഗി കഴിഞ്ഞ ദിവസം മറ്റൊരു മുതിർന്ന നേതാവ് മാധവ് കുമാർ നേപ്പാളിനേയും സന്ദർശിച്ചിരുന്നു.
കെ.പി ശർമ്മ ഒലിക്കെതിരെ നിലപാടുകളെടുത്ത കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രധാനപ്പെട്ടവരാണ് ഖനാലും നേപ്പാളും . മുൻ പ്രധാനമന്ത്രി പ്രചണ്ഡയാണ് ഒലിക്കെതിരെ ശക്തമായി പ്രതികരിച്ച മറ്റൊരു നേതാവ്. ഒലിയുടെ ചൈനീസ് പക്ഷപാതം നേപ്പാളിന്റെ അഭിമാനം അടിയറ വയ്ക്കുന്നതാണെന്ന ആരോപണമുയരുന്ന സാഹചര്യത്തിലാണ് യാംഗിയുടെ സന്ദർശനം. പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ചൈനീസ് പക്ഷപാതിത്വമുള്ള ഒലി സർക്കാരിനെ താങ്ങി നിർത്താനാണ് ചൈന ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഭരണ കക്ഷിയുടെ ആഭ്യന്തരകാര്യങ്ങളിൽ വരെ ഇടപെടുന്ന അവസ്ഥയിൽ നേപ്പാൾ എത്തിയതിൽ ശക്തമായ പ്രതിഷേധം ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് നേപ്പാൾ പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റുകൾ നീക്കം ചെയ്യേണ്ടി വന്നത് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകളുണ്ട്.