കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് വിവരം ചോർത്തി നൽകുന്നത് ഒരു പ്രമുഖ ഉദ്യോഗസ്ഥനാണെന്ന ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്ത്. കസ്റ്റംസിലും കമ്മികളുണ്ടെന്നും ഇവരാണ് വിവരങ്ങൾ ചോർത്തി നൽകുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ അനീഷ് രാജന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ.
അനീഷ് രാജന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഏറിയ പങ്കും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തിയും അനുകൂലിച്ചുമുള്ളതാണ്. ശബരിമല ആചാരസംരക്ഷണത്തിനെതിരെ സിപിഎം സംഘടിപ്പിച്ച വനിതാമതിലിനെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും ജെഎൻയുവിൽ പോലീസുകാർക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും നടന്ന ആക്രമണങ്ങളെയും ഇദ്ദേഹം അനുകൂലിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ദിനത്തിൽ തന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ കറുപ്പ് നിറമാക്കി പ്രതിഷേധിക്കുകയും ചെയ്ത ആളാണ് ഇയാൾ. സിപിഎമ്മിനെ അനുകൂലിച്ചും പിണറായിയെ പുകഴ്ത്തിയും പോസ്റ്റിടുന്നയാൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിന് കുടപിടിച്ച് കൊടുക്കാൻ യാതൊരു മടിയുമുണ്ടാവില്ലെന്ന ആരോപണം ശക്തമാണ്.