ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ വിവിധ ഭാഷ തൊഴിലാളികള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് വീടുകൾ നല്കാന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ഭവനസമുച്ചയങ്ങള്‍ 25 വര്‍ഷത്തേക്കുള്ള കരാറിലൂടെ രൂപഭേദം വരുത്തും. മുറികളുടെ അറ്റകുറ്റപ്പണി / നവീകരണം, കുടിവെള്ളം, മാലിന്യനിര്‍മ്മാര്‍ജനം, ശുചിത്വം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഇത്തരം സമുച്ചയങ്ങളെ പുനരുജ്ജീവിപ്പിക്കും. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സുതാര്യമായ പ്രക്രിയയിലൂടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കും. 25 വര്‍ഷത്തിനുശേഷം ഈ സമുച്ചയങ്ങള്‍ പൂര്‍വാവസ്ഥയിലേയ്ക്കു മാറ്റുകയും ചെയ്യും.
ജോലിസ്ഥലത്തിനടുത്ത് മിതമായ നിരക്കില്‍ വീട് ലഭ്യമാക്കും. പദ്ധതിക്കു കീഴിലുള്ള നിക്ഷേപം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. ആവശ്യമില്ലാത്ത യാത്രകള്‍, തിരക്ക്, മലിനീകരണം എന്നിവ കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായകമാകും. തൊഴില്‍തേടി വിവിധയിടങ്ങളില്‍ എത്തപ്പെടുന്നവരുടെ താമസസൗകര്യം അനിശ്ചിതത്വത്തിലാകുകയും വാടകകുറയ്ക്കുന്നതിനായി അനധികൃത ഇടങ്ങളില്‍ താമസിക്കേണ്ടിവരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഭവനസമുച്ചയ നിര്‍മ്മാണത്തിനായി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. സാങ്കേതികവിദ്യാ നവീകരണ ഗ്രാന്റിനായി 600 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം ഗുണഭോക്താക്കളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുന്നത്.