തിരുവനന്തപുരം : തലസ്ഥാനത്ത് സമ്പര്‍ക്കം വഴി കൊറോണ രോഗ ബാധിതരുടെ എണ്ണം കൂടുന്നതിൽ ആശങ്ക വർദ്ധിക്കുന്നു. തലസ്ഥാനത്ത് ഇന്നലെ മാത്രം 60 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കൊറോണ സൂപ്പര്‍ സ്പ്രെഡ് സംഭവിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ പരിശോധനയും വേഗത്തിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ അവസ്ഥ വളരെ അധികം ഗൗരവമുള്ളതും ആശങ്കാജനകമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. രോഗ ബാധിതരര് ഏറെ ഉള്ള പൂന്തുറ മേഖലയിൽ അടക്കം അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്നാണ് വിലയിരുത്തൽ. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് തീരദേശമേഖലയിൽ നിലനിൽക്കുന്നത്. മീൻപിടുത്തത്തൊഴിലാളികൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കൊറോണ പടര്‍ന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റര്‍ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ .
അതിവേഗം രോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. എല്ലാത്തരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗ ബാധ ഉണ്ടായിട്ടുണ്ട്. തീരദേശ മേഖലയിലെ ലോക് ഡൗൺ കൂടുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അണു നശീകരണത്തിന് കൂടുതൽ സൗകര്യം ഒരുക്കി. പത്താം തീയതി എല്ലാ വീടുകളിലും അണു നശീകരണം നടത്താൻ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു.