ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി കൊറോണ വൈറസ് വായുവിലൂടെ പടരുമോ എന്ന ചോദ്യത്തിനു പിന്നാലെയാണ് അന്താരാഷ്ട്ര സമൂഹം. ഇത്തരത്തില്‍ വൈറസ് പടരുമെന്നും പടരില്ലെന്നും വ്യക്തമാക്കി നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ രംഗത്തെ പ്രമുഖരും രംഗത്തെത്തിയെങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തിനായാണ് ലോകം കാത്തിരുന്നത്. വായുവിലൂടെ കൊറോണ പകരുന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം.
വാദ പ്രതിവാദങ്ങള്‍ ഉയരുന്നതിനിടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന് രംഗത്തെത്തി. വായുവിലൂടെ പകരുകയെന്നാല് അത് അഞ്ചാം പനിപോലെയുള്ള വൈറസുകള്‍ വായുവില്‍ കൂടി പകരുന്ന രീതിയിലുള്ളത് എന്ന് അര്‍ഥമാക്കേണ്ടതില്ലെന്ന് സൗമ്യ പറഞ്ഞു. എല്ലായിടത്തും ഇങ്ങനെ സംഭവിക്കില്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വൈറസ് പടരാന്‍ സാധ്യതയെന്നും സൗമ്യ വ്യക്തമാക്കി.
എയ്റോസോള്‍ മുഖേനെ മാത്രമേ വായുവിലൂടെ രോഗം പകരുകയുള്ളൂ. ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്നത് അഞ്ച് മൈക്രോണില്‍ താഴെയുള്ള സ്രവകണങ്ങളാണെങ്കില്‍ അവയെയാണ് എയ്റോസോളുകള്‍ എന്ന് പറയുക. ഭാരക്കുറവ് കാരണം ഇത്തരം സ്രവകണങ്ങള്‍ വായുവില്‍ കൂടുതല്‍ നേരം തങ്ങിനില്ക്കും. ചെറിയ കാറ്റുണ്ടായാല്‍ പോലും ഇവ മറ്റൊരിടത്തേക്ക് മാറിപ്പോകാനും സാധ്യതയുണ്ട്. 10 മുതല്‍ 15 മിനിറ്റു വരെ ഇവ വായുവില്‍ തങ്ങിനിന്നേക്കാം. ഈ സമയത്തിനിടയില്‍ ഇവ ശ്വസിക്കുന്നവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ടെന്ന് സൗമ്യ പറയുന്നു.
സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൗമ്യ വിശദീകരിച്ചു. ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങള്‍ വലുതായിരിക്കും. ഇവയ്ക്ക് പരമാധി രണ്ടു മീറ്ററുകള്‍ക്കപ്പുറത്തേക്ക് പോകാന്‍ സാധിക്കില്ല. ഭാരക്കൂടുതല്‍ കാരണം ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി ഇവ താഴേക്ക് പതിക്കും. ഇതുകൊണ്ടാണ് ആളുകള്‍ ഒരു നിശ്ചിതമായ അകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതെന്നും സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി.