തിരുവനന്തപുരം : സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ തലസ്ഥാനം അതീവ ജാഗ്രതയിൽ. സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിലെ പ്രദേശങ്ങൾ പ്രത്യേകം ക്ലസ്റ്ററുകളായി തിരിച്ച് പരിശോധനകൾ വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 190 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള ജില്ല തിരുവനന്തപുരമാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 213 പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഫീൽഡ്, ചെക്ക് പോസ്റ്റ്, റോഡ്, റെയിൽ, വിമാനത്താവളം എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയുള്ള പരിശോധനകളും നടത്തുന്നുണ്ട്.
സൂപ്പർ സ്പ്രെഡിലേക്ക് പോയ പൂന്തുറയിൽ പ്രത്യേകം ക്സസ്റ്ററുകളായി തിരിച്ച് പരിശോധന നടത്തും. അഞ്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ക്ലസ്റ്റർ ഒന്നിൽ കണ്ടൈൻമെന്റ് സോണിലെ ആരോഗ്യ പ്രവർത്തകരും, ക്ലസ്റ്റർ രണ്ടിൽ ജന പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ, കച്ചവടക്കാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹവുമായി അടുത്ത് ഇടപഴകുന്നവരും, ക്ലസ്റ്റർ മൂന്നിൽ കണ്ടൈൻമെൻറ് സോണിലെ ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാർ, വയോജനങ്ങൾ ഗുരുതര രോഗമുള്ളവർ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിങ്ങനെയും, ക്ലസ്റ്റർ നാലിൽ വിവധ ഭാഷാ തൊഴിലാളികൾക്കും, ക്ലസ്റ്റർ അഞ്ചിൽ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്കുമാണ് പരിശോധന നടത്തുന്നത്.
ഹൈവെ പെട്രോളിലുള്ള എസ്.ഐ യ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം എ.ആർ ക്യാമ്പിൽ മാത്രം രോഗം ബാധിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായിട്ടുണ്ട്. നഗരസഭയിലെ ജീവനക്കാരിക്കും, സ്വകാര്യ ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. തലസ്ഥാന ജില്ലയിൽ നിയന്ത്രങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.