കൊച്ചി: നയതന്ത്ര ബാഗിലൂടെ സ്വർണ്ണക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.താൻ നിരപരാധിയാണെന്നും സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്ന ജാമ്യാപേക്ഷയിൽ പറയുന്നത്.
കേസിൽ പ്രതി ചേർക്കപ്പെടുമെന്ന് സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം. കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം കൊച്ചിയിലെ അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യഹർജി നൽകുകയായിരുന്നു. ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് പരിഗണിക്കും.
മുതിർന്ന അഭിഭാഷകനായ കെ രാംകുമാറും അഡീഷണൽ സോളിസിറ്റർ ജനറൽ പി വിജയകുമാറുമാണ് കസ്റ്റംസിനായി ഹാജരാകുക. കേസിന്റെ പ്രധാന്യം കണക്കിലെടുത്താണ് മുതിർന്ന അഭിഭാഷകർ തന്നെ ഹാജരാകുന്നത്.