തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കേരളത്തിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യവും സംബന്ധിച്ച് ചോദ്യങ്ങളിൽ ക്ഷുഭിതനായി മന്ത്രി ഇ.പി ജയരാജൻ. എത്രസമരം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അന്വേഷണം നടത്തില്ലെന്ന് മന്ത്രി ഇ. പി ജയരാജന് വ്യക്തമാക്കി. വകതിരിവില്ലാത്തവര്‍ പറയുന്നതുകേട്ട് ആരും പ്രതിഷേധത്തിന് ഇറങ്ങേണ്ടെന്നും മന്ത്രി പറഞ്ഞു.
‘എന്ത് പ്രതിഷേധം കോവിഡ് വരാതിരിക്കാൻ നോക്കിക്കൊള്ളാൻ പറ. വെറുതെ കോവിഡ് വന്ന് ചാകേണ്ട. അനിയന്ത്രിതമായ കാര്യങ്ങൾകൊണ്ട് ഒരു രാജ്യത്തെ നശിപ്പിക്കല്ല, സമരം നാളെ നടത്താം .
മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടോ എന്ന ചോദ്യത്തിലും മന്ത്രി ദേഷ്യപ്പെട്ടു.
എന്ത് മുഖ്യമന്ത്രിയുടെ ഓഫിസെന്നാ പറയുന്നെ? ആരെങ്കിലും പറയുന്നത് കേട്ട് അന്വേഷണം പ്രഖ്യാപിക്കാനിരിക്കുകയാണോ ഈ ഗവൺമെൻ്റ് ?നാട്ടിലുള്ള ആളുകൾ വഴിയോ പോകുന്പോൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അന്വേഷണം നടത്തലാണോ സർക്കാരിന്റെ ജോലിയെന്നും മന്ത്രി ചോദിച്ചു.
രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിനും ജയരാജന് മറുപടിയുണ്ടായിരുന്നു. ബിജെപി നേതാവിനും എഐസിസി നേതാവിനുമാണ് പങ്കെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.