ന്യൂഡല്‍ഹി: ചൈനക്കെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ മുന്നില്‍ നിന്ന് നയിച്ച് ഇന്ത്യ. ഏഷ്യന്‍ മേഖലയിലെ ചൈനയുടെ ഭീഷണികളെ നേരിടാന്‍ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്നിരിക്കെ ജപ്പാനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈന വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി കിഴക്കന്‍ ചൈന കടലിടുക്കിലും പസഫിക് സമുദ്രത്തിലും ചൈനയുടെ അതിക്രമങ്ങള്‍ തടയാന്‍ ഇന്ത്യയുടെ നായകത്വത്തില്‍ ചതുഷ്കോണ സഖ്യമാണ് ജപ്പാന് മുന്‍കൈയ്യെടുത്ത് രൂപീകരിച്ചിരുന്നത്.
അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പമുണ്ട്. പിന്തുണയുമായി ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ബ്രൂണെ, മലേഷ്യ, തായ്വാന്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമുണ്ട്. ഉറച്ച പിന്തുണയുമായി റഷ്യയും ഇന്ത്യക്കൊപ്പമുണ്ട്. പാകിസ്താനിലൂടെ ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്ന ചൈനയുടെ വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയായാണ് ചതുഷ്കോണ സഖ്യം വിലയിരുത്തപ്പെട്ടത്.
ചൈനയും പാകിസ്താനും സംയുക്തമായി ഇന്ത്യയില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുമ്പോള്‍ ചൈനയെ മൂന്ന് അതിരുകളില്‍ നിന്നും ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് ചതുഷ്കോണ സഖ്യത്തിലൂടെ ഇന്ത്യ നല്‍കിയത്. അമേരിക്കയുടേയും റഷ്യയുടേയും ഉറ്റ സുഹൃത്തായ ഇന്ത്യക്കെതിരെ പ്രകോപനം തുടര്‍ന്നാല്‍ അത് തങ്ങള്‍ക്ക് വലിയ ദോഷം ചെയ്യുമെന്ന ഉത്തമ ബോധ്യവും ചൈനക്കുണ്ട്. അതിനാലാണ് ഗാല്‍വന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നും ചൈന മുട്ടുമടക്കി പിന്തിരിഞ്ഞത്.
സമുദ്രനിരപ്പില്‍ നിന്നും 11,000 അടി ഉയരത്തിലുള്ള ലഡാക്കിലെ സൈനിക പോസ്റ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നിറങ്ങിയത് വെറുതെയല്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനറിയാം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ചൈന സമാധാന ശ്രമങ്ങള്‍ ആരംഭിച്ചെന്ന് അറിയിച്ചതും ഇതിന് ഉദാഹരണമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും സംഘര്‍ഷ മേഖലകളില്‍ നിന്നും ചൈന പിന്മാറിക്കഴിഞ്ഞു. 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന സന്ദേശം ഇതിനോടകം തന്നെ ചൈനക്ക് വ്യക്തമായി കഴിഞ്ഞു.