തിരുവനന്തപുരം :കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ചു വ്യാജ തിരിച്ചറിയൽ കാർഡും വിസിറ്റിങ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്ന സുരേഷിനെതിരെ ഡിജിപിയ്ക്ക് പരാതി. ഇതിന് സഹായം നൽകിയ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെയും കേസ്സെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണു ഡിജിപിക്കു പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറിവോടെയാണ് സ്വപ്ന വ്യാജരേഖ നിർമ്മിച്ചതെന്ന് പരാതിയിൽ പറയുന്നു.വ്യാജരേഖ നിർമിക്കാനായി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസ് ശിവശങ്കർ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
സർക്കാരിന്റെ ഒദ്യോഗിക പദവിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഈ വ്യാജരേഖകൾ ഉപയോഗിച്ചാണ് സ്വപ്ന തട്ടിപ്പു നടത്തിയത്. വ്യാജരേഖകൾ ഉപയോഗിച്ചാണ് സ്വപ്ന ഉന്നത ബന്ധങ്ങൾ സ്ഥാപിച്ചതെന്നും പരാതിയിൽ ഉന്നയിക്കുന്നു. വ്യാജ തിരിച്ചറിയൽ കാർഡും വിസിറ്റിങ് കാർഡും ഉപയോഗിച്ച് സാന്പത്തികനേട്ടമുണ്ടാക്കി. വ്യാജരേഖ തയാറാക്കിയ പ്രിന്റിങ് പ്രസിനെപ്പറ്റിയും അന്വേഷണം വേണമെന്നു പരാതിയിൽ പറയുന്നു.