ന്യൂഡൽഹി: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം കേസിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച. ജസ്റ്റിസ് മാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവർ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്.
ക്ഷേത്രത്തിന്റെ ഭരണം ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ സുപ്രീം കോടതി നിലപാട് വ്യക്തമാക്കും. ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നതിനെതിരായ അപ്പീൽ ഹർജിയിലാണ് വിധി.
ക്ഷേത്രത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ അടക്കമാണ് കോടതി പരിഗണിച്ചത്. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണം തുടങ്ങി വിദഗ്ധസമിതി മുന്നോട്ടുവച്ച റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ഭരണത്തിൽ ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ക്ഷേത്രം പൊതുസ്വത്താണെന്ന് വാദത്തിനിടെ രാജകുടുംബവും വ്യക്തമാക്കിയിരുന്നു.ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് കോടതി വിധി പറയുന്നത്.