തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയിൽ. ബംഗളൂരുവില്‍ നിന്നുമാണ് എന്‍ഐഎ സംഘം ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും നാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് ഇരുവരും കസ്റ്റഡിയില്‍ ആയത്. സംഭവ ശേഷം കഴിഞ്ഞ ഏഴ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. ഇരുവരെയും പിടികൂടുന്നതിനായി കസ്റ്റംസ് ഒരുപാട് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇരുവരെയും കൊച്ചി എന്‍ഐഎ സംഘത്തിലെ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം.
സംഭവ ശേഷം ബാംഗളൂരുവിലേക്ക് പോയ സ്വപ്‌ന കുടുംബത്തോടൊപ്പം താമസിക്കുകയായരുന്നു. ഇവരോടൊപ്പമാണ് സന്ദീപും താമസിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് ഇരുവരും കസ്റ്റഡിയില്‍ ആയതെന്നാണ് സൂചന.
ഒളിവില്‍ കഴിയുകയായിരുന്ന സ്വപ്‌നയുമായി ബന്ധമുള്ളവരുടെ ഫോണുകള്‍ എന്‍ഐഎ നിരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നുമാണ് സ്വപ്ന ബംഗളൂരുവില്‍ ഉണ്ടെന്ന രഹസ്യവിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടിച്ചെടുത്ത് മൂന്ന് ദിവസത്തിന് ശേഷമാണ് സ്വപ്‌നയും സന്ദീപും കേരളം വിട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസ് അന്വേഷണം കൊച്ചിയിലേക്ക് നീണ്ടതോടെയാണ് ഇവര്‍ ബംഗളൂരുവിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.
വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതില്‍ പ്രധാന പങ്കാണ് സരിത്തിനും സ്വപ്‌നയ്ക്കും സന്ദീപിനും ഉള്ളതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇരുവരെയും കൊച്ചിയില്‍ എത്തിച്ച ശേഷം നാളെ തന്നെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
പ്രധാനമായും പ്രതികൾക്ക് തീവ്രവാദ ബന്ധുമുണ്ടോ എന്നാണ് എൻഐഎ പരിശോധിക്കുക എന്നാണ് റിപ്പോർട്ടുകൾ. സ്വർണ്ണത്തിന്റെയും പണത്തിന്റെയും ഉറവിടം
, സ്വർണ്ണം ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചത് തുടങ്ങിയ കാര്യങ്ങളും എൻഐഎ അന്വേഷിക്കും.