തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ക്ഷേത്രത്തിന്റെ ഉടമസ്ഥത, നടത്തിപ്പ്, രാജകുടുംബങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് കേസിൽ സുപ്രീംകോടതി വിധി പറയുക. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും. അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ ഹൈക്കോടതി വിധി.
ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2011 മേയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്ത് ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പിന് നിർദേശിക്കുകയും ചെയ്തു. പിന്നീട് അമിക്കസ് ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യം, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് തുടങ്ങിയവർ ക്ഷേത്ര നടത്തിപ്പിനെയും വസ്തുവകകളുടെ സ്ഥിതിയെയും കുറിച്ചുൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകി.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നതിനാൽ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും, രാജവാഴ്ചയും പ്രിവി പഴ്സും ഇല്ലാതായെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങൾ ഇല്ലാതായിട്ടില്ലെന്നുമാണ് രാജ കുടുംബം വാദിച്ചത്. ക്ഷേത്ര ഭരണത്തിനായി ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. 2019 ഏപ്രില്‍ പത്തിന് വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്.