ടോക്യോ : ഇന്ത്യയുമായി മനപ്പൂർവ്വം പ്രശ്നങ്ങൾക്ക് ശ്രമിക്കുന്ന ചൈനക്കെതിരെ ഗുരുതര ആരോപണവുമായി ജപ്പാൻ. ഇന്ത്യ, ഭൂട്ടാൻ എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ മേഖലകളിലെ സമാധാനം തകർക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി തരോ കോനോ പറഞ്ഞു. ജപ്പാൻ പുറത്തിറക്കിയ പ്രതിരോധ ധവള പത്രത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഏഷ്യയിലെ വിവിധ മേഖലകളിൽ ചൈന കടന്നു കയറുകയും പ്രകോപനകരമായ നാവിക അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു. അയൽ രാജ്യങ്ങളായ ഇന്ത്യ, ഭൂട്ടാൻ എന്നിവയുടെ അതിർത്തി പ്രദേശങ്ങളിൽ ഏകപക്ഷീയമായി തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കുകയാണ് ചൈന. തെക്കൻ ചൈനയിലെ സെൻകാകു ഐലന്റിന്റെ അധികാരം ജപ്പാനാണ്. എന്നാൽ ഐലന്റ് തങ്ങളുടേതെന്നാണ് ചൈനയുടെ അവകാശവാദം. സെൻകാകു ഐലന്റിനു ചുറ്റുമുള്ള സമുദ്ര മേഖലയിലെ സമാധാനാന്തരീക്ഷം ബല പ്രയോഗത്തിലൂടെ തകർക്കാനുള്ള ചൈനയുടെ ശ്രമം തുടരുകയാണ്. ഇത് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കുമെന്നും ധവള പത്രത്തിൽ ജപ്പാൻ പറയുന്നു.
ഇന്ത്യൻ മഹാ സമുദ്രം പോലുള്ള വിദൂരമായ സമുദ്ര മേഖലകളിൽ സൈനിക സ്വാധീനം വർദ്ധിപ്പിക്കാനാണ് കഴിഞ്ഞ ഏതാനും നാളുകളായി ചൈന ശ്രമിക്കുന്നത്. ഇതിനായി ഇന്ത്യൻ മഹാസമുദ്രത്തിന്റെയും, പസഫിക് സമുദ്രത്തിന്റെയും സമീപത്തെ രാജ്യങ്ങളെ തുറമുഖ നിർമ്മാണത്തിനും മറ്റുമായി ചൈന സഹായിക്കുന്നു. മേഖലകളിലെ സൈനിക സ്വാധീനം ഇതു വഴി വർദ്ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്നും ധവള പത്രത്തിൽ ജപ്പാൻ വ്യക്തമാക്കുന്നു.
ജപ്പാന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ ചൈന നടത്തിയ കടന്നു കയറ്റങ്ങളെയും ധവളപത്രത്തിൽ ഷിൻസോ ആബേ സർക്കാർ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ജപ്പാന്റെ വ്യോമ പാതയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈനയുടെ വ്യോമസേന നടത്തുന്ന പ്രവർത്തനങ്ങളും ധവള പത്രത്തിൽ വിശദീകരിക്കുന്നു.