ഇന്ദോര്‍: പത്ത് വയസ്സുകാരന് 30 സെക്കന്‍ഡുകൊണ്ട് ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 10 ലക്ഷം രൂപ. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് സംഭവം. ബാങ്ക് ജീവനക്കാര്‍ക്കോ, സെക്യൂരിറ്റി ജീവനക്കാര്‍ക്കോ സംശയം തോന്നാതെയാണ് പത്തുവയസ്സുകാരന് മോഷണം നടത്തിയത്. ബാങ്കിലെ സിസിടിവി ദ്യശ്യങ്ങളുടെ പരിശോധനയിലാണ് മോഷണ വിവരം പോലീസ് അറിയുന്നത്
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മുഷിഞ്ഞ വസ്ത്രധാരിയായ, കണ്ടാല്‍ പത്ത് വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടി രാവിലെ 11 മണിയോടെയാണ് ബാങ്കില്‍ എത്തിയത്. ബാങ്കിലെ കാഷ്യർ മറ്റൊരു റൂമിലേയ്ക്ക് പോകുന്ന സമയം നോക്കി കുട്ടി കൗണ്ടറില്‍ എത്തി കയ്യിലുണ്ടായിരുന്ന ബാഗില്‍ നോട്ടുകെട്ടുകള്‍ നിക്ഷേപിച്ച് വളരെ പെട്ടന്ന് പുറത്തേയ്ക്ക് പോയി. ഇതെല്ലാം ചെയ്യാന്‍ കുട്ടി എടുത്ത സമയം വെറും 30 സെക്കന്റായിരുന്നു.
20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ ഏകദേശം 30 മിനിട്ടുകളോളം ബാങ്കില്‍ ഉണ്ടായിരുന്നു. കാഷ്യർ സീറ്റിൽ നിന്നും പോയതും ഇയാള്‍ പുറത്തുനില്‍ക്കുകയായിരുന്ന കുട്ടിക്ക് സന്ദേശം കൈമാറി. ഉടന്‍ തന്നെ കുട്ടി കൗണ്ടറില്‍ എത്തി പണം മോഷ്ടിച്ചു കടന്നുകളഞ്ഞു. കുട്ടിക്ക് പൊക്കം തീരെ കുറവായതിനാല്‍ ബാങ്കില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ കുട്ടിയെ ശ്രദ്ധിച്ചതുമില്ല. ഈ അവസരം മുതലാക്കിയാണ് കുട്ടി മോഷണം നടത്തിയത്.
എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കുട്ടിയെ ഉപയോഗിച്ച് പണം തട്ടിയതിന് പിന്നില്‍ വന്‍ സംഘമെന്നാണ് പോലീസ് സംശയം.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.