വാഷിംഗ്ടണ്‍: അമേരിക്കയിലെ ജനപ്രതിനിധി സഭഇന്ത്യാ അനുകൂല പ്രമേയം പാസ്സാക്കി. ചൈനയ്ക്കെതിരായ പ്രമേയം ഐകകണ്ഠ്യേനയാണ് പാസ്സായിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ നിന്നും ചൈന എത്രയും പെട്ടന്ന് പിന്മാറണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കയുടെ പ്രതിരോധ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ചേര്‍ന്ന നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് ഭേദഗതിയെ അംഗീകരിച്ചതിന് പിന്നാലെയാണ് ജനപ്രതിനിധി സഭ ഏറെ ഗൗരവത്തില്‍ ചൈനാ വിഷയം ചര്‍ച്ച ചെയ്തത്. ഇന്ത്യയ്ക്ക് മേല്‍ ചൈന നടത്തിയ കടന്നുകയറ്റവും തുടര്‍ന്നുണ്ടായ തിരിച്ചടികളും സഭ വിശദമായി ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെയ് മാസം അഞ്ചാം തീയതി മുതല്‍ തന്നെ ചൈന ലഡാക്കിലെ സുപ്രധാന മേഖലകളില്‍ നിലയുറപ്പിച്ചിരുന്നതിന്റെ രഹസ്യാന്വേഷണ വിവരങ്ങള്‍ പ്രമേയത്തില്‍ പറയുന്നുണ്ട്. ഏകപക്ഷീയമായി ചൈന നടത്തിയ പ്രകോപനത്തെയും സഭ വിമര്‍ശിച്ചു. 20 ഇന്ത്യന്‍ സൈനികര്‍ക്കുണ്ടായ ജീവഹാനിയെ പ്രത്യേകം എടുത്തുപറഞ്ഞ് അമേരിക്കന്‍ പ്രതിനിധികള്‍ ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിഷമം രേഖപ്പെടുത്തിയില്ല എന്നതും മാദ്ധ്യമങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തിക്കൊപ്പം എട്ടു പേരടങ്ങുന്ന സംഘമാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ പിന്തുണച്ച സഭ ചൈനീസ് പീപ്പിള്‍സ് ആര്‍മിയുടെ ഭാഗത്തുനിന്നും തീര്‍ത്തും സമാധാനപരവും അടിയന്തിരവുമായ പിന്മാറ്റം നടക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ചൈനയുടെ സൈനിക ഹുങ്കിനെതിരെ സുഹൃദ് രാജ്യമായ ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കണമെന്ന പൊതു വികാരവും തീരുമാനവുമാണ് പ്രതിനിധി സഭ എടുത്തിരിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. പ്രമേയം അംഗീകരിച്ചതായ കത്ത് അമേരിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ തരണ്‍ജീത് സിംഗ്് സന്ധുവിന് കൈമാറി.
ചൈനാക്കടലിലും കിഴക്കന്‍ ഏഷ്യന്‍ മേഖലകളിലുമുള്ള എല്ലാ രാജ്യങ്ങളുമായും യുദ്ധം ചെയ്യണമെന്ന മനോഭാവമാണ് ചൈനയുടേതെന്ന് യോഗം എടുത്തുപറഞ്ഞു. ഇന്ത്യയക്കുപുറമേ, ഭൂട്ടാന്, നേപ്പാള്‍, ബ്രൂണേയ്, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ് വാന്‍, വിയറ്റ്നാം എന്നിവരുടെ അതിര്‍ത്തികളിലെല്ലാം ചൈന അനധികൃത കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.