റിയാദ് : ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ എത്തിയ ഓരോ 50 തീർഥാടകരുടെയും ആരോഗ്യ നില പരിശോധിക്കാനും സംഘത്തെ കൃത്യമായി നിരീക്ഷിക്കാനും ഒരു ആരോഗ്യ പ്രവർത്തകനെന്ന നിലയിൽ സൗദി ആരോഗ്യമന്ത്രാലയം നിയമിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ കൊറോണ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തിൽ
നടക്കുന്ന ഹജ്ജ് തീർഥാടനകർമ്മത്തിനു എല്ലാ ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഹജ്ജ് ചെയ്യുന്ന തീർഥാടകർ കൃത്യമായ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്നതുൾപ്പെടെ അതോറിറ്റി വ്യക്തമാക്കിയ മുൻകരുതൽ, പ്രതിരോധ നടപടികൾ തന്റെ ടീം അംഗങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകുയാണ് ആരോഗ്യ പ്രവർത്തകന്റെ ചുമതലയെന്നു മന്ത്രാലയം അറിയിച്ചു.
വിഷ്വൽ സ്ക്രീനിംഗ് നടത്തുകയും തീർഥാടകരുടെ ബസിനുള്ളിലെ മുൻകരുതൽ ഫോം പൂരിപ്പിക്കുകയും പ്രതിരോധ, മുൻകരുതൽ നടപടികളിലേക്കുള്ള തീർഥാടകരുടെ പ്രതിബദ്ധത നിരീക്ഷിക്കുകയും സംശയാസ്പദമായ ഏതെങ്കിലും കേസുകൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുക എന്നതും 50 പേരടങ്ങുന്ന തീർഥാടക സംഘത്തെ നയിക്കുന്ന ആരോഗ്യപ്രവർത്തകർ ഉറപ്പു വരുത്തണം. കൃത്യമായ പരിശീലനം സിദ്ധിച്ച യോഗ്യതയുള്ള ആളെയാണ് ആരോഗ്യ പ്രവർത്തകരായി സൗദി ആരോഗ്യമന്ത്രാലയം നിയമിച്ചിരിക്കുന്നതെന്നും സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.