റിയാദ് : ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ സമാപനം കുറിച്ച് ആത്മീയതയുടെ അന്തരീക്ഷത്തിൽ തീർത്ഥാടകർ അറഫാത്ത് മൈതാനിയിൽ ഒത്തുകൂടി. കൊറോണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ തീർഥാടനം നടന്നത്. കൊറോണ നിയന്ത്രണങ്ങൾ ഉള്ളതിനാൽ 1000 പേർക്ക് മാത്രമാണ് അറഫാ സംഗമത്തിന് അനുമതി ലഭിച്ചിരുന്നത്. ഇവർ രാവിലേ തന്നെ അറഫാത്തിലെ നമീറ പള്ളിയിലേക്ക് എത്തിയിരുന്നു.
തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹിക അകലം പാലിക്കുകയും അവരെ സേവിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷയും ഉറപ്പു വരുത്തിയിരുന്നു. 110000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയിൽ തീർഥാടകർ സുരക്ഷിതമായ സ്ഥാനം പിടിച്ചു. പിന്നീട് സൂര്യാസ്തമയത്തോടെ ഒരു രാവ് കഴിച്ചു കൂട്ടുന്നതിനായി ഇവർ മുസ്ദലിഫയിലേക്കു നീങ്ങി.
കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് അംഗവും റോയൽ കോർട്ടിലെ ഉപദേശകനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽ മാനിയ അറഫാത്ത് പ്രഭാഷണം നടത്തി. തുടർന്ന് അദ്ദേഹം നമിറ പള്ളിയിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മുൻ കാലങ്ങളിൽ 25 ലക്ഷത്തിൽ അധികം ആളുകൾ അറഫാ സംഗമത്തിന് ഒത്തുകൂടാറുണ്ട്. മക്കയിൽ നിന്ന് 15 കിലോമീറ്റർ കിഴക്കായിട്ടാണ് അറഫാത്ത്.
10000 പേർക്ക് മാത്രമാണ് ഇക്കുറി ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ അനുമതി കിട്ടിയത്. വെള്ളിയാഴ്ചയാണ് ബലി പെരുന്നാൾ.