ആലപ്പുഴ ജില്ലയിൽ ഇന്ന് 65 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്കടക്കം 50 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
തീരദേശ മേഖലയിലും അപ്പർകുട്ടനാടൻ പ്രദേശമായ പള്ളിപ്പാട്ടും കൊറോണ രോഗവ്യാപനം ഏറുകയാണ്. ഈ രണ്ടു മേഖലകളിലും ജനസാന്ദ്രത കൂടുതലാണെന്നത് ആശങ്ക ഏറ്റുന്നു. ഇന്ന് 415 പേരുടെ പരിശോധന ഫലം വന്നതിൽ രോഗം സ്ഥിരീകരിച്ചത് 65 പേർക്കാണ്. ഇതിൽ 50 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
.ആലപ്പുഴ ചെട്ടികാട് കടക്കരപ്പള്ളി പള്ളിപ്പാട്, കാട്ടുർ കരുവാറ്റ അർത്തുങ്കൽ തുടങ്ങിയ ഇടങ്ങളിലാണ് സമ്പർക്ക രോഗികൾ ഏറെയുള്ളത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവർത്തക. 63 വയസ്സുള്ള ആലപ്പുഴ സ്വദേശി, 38 വയസ്സുള്ള പുറക്കാട് സ്വദേശി, 79 വയസ്സുള്ള മുഹമ്മ സ്വദേശിനി എന്നിവരുടെ രോഗത്തിന്റെ ഉറവിടമാണ് വ്യക്തമല്ലാത്തത്. ഇന്ന് 100 പേരുടെ രോഗം ഭേദമായി. ആകെ 699 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 1082 പേർക്കാണ് ജില്ലയിൽ രോഗം ഭേദമായത്.