ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനായുള്ള കമാന്റര്‍ തല ചര്‍ച്ച ആരംഭിച്ചു. ഇന്ത്യ-ചൈന കമാന്റര്‍മാര്‍ തല ചര്‍ച്ചയുടെ അഞ്ചാം ഘട്ടമാണ് തുടങ്ങിയിരിക്കുന്നത്. ഗാല്‍വാന്‍ മലനിരകളില്‍ നിന്നും ചൈനയുടെ പിന്മാറ്റത്തെ സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ലഡാക്കിലെ വിരലുകള്‍ എന്ന് വിളിക്കപ്പെടുന്ന മേഖലകളില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന റോഡ് നിര്‍മ്മാണം നിലവില്‍ ഇന്ത്യ എതിര്‍ത്തുകൊണ്ടിരിക്കുന്ന വിഷയമാണ്. നിയന്ത്രണരേഖകളിലെ അന്താരാഷ്ട്രമര്യാദകള്‍ ലംഘിച്ചുള്ള റോഡുകളുടെ നിര്‍മ്മാണത്തിനെക്കുറിച്ച് ഇതുവരെ തൃപ്തികരമായ ഒരു ഉത്തരം ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കമാന്റര്‍തല ചര്‍ച്ചകളില്‍ ഈ വിഷയം പ്രധാനവിഷയമാകുമെന്നാണറിവ്. ഓരോതവണയും മുന്‍പ് നടന്ന ചര്‍ച്ചകളിലെ ധാരണകള്‍ വിലയിരുത്തുക എന്നതാണ് ചര്‍ച്ചകളിലെ പ്രധാനഘട്ടം.
അതിര്‍ത്തിയില്‍ നിന്നും നിശ്ചിത അകലത്തിലേയ്ക്ക് ഇരുരാജ്യങ്ങളുടേയും സേനാ വിഭാഗങ്ങള്‍ പിന്മാറണം എന്നതാണ് ധാരണ. ഇതില്‍ എത്ര കണ്ട് പുരോഗതിയുണ്ടായി എന്നതും ഇന്നത്തെ ചര്‍ച്ചയില്‍ നിര്‍ണ്ണായ വിലയിരുത്തലായിരിക്കും. ജൂണ്‍ 15ലെ യുദ്ധസമാന സംഘര്‍ഷത്തിന് ശേഷം നടന്ന രണ്ടുവട്ട ചര്‍ച്ചകളിലായി നിശ്ചയിച്ച പ്രകാരമുള്ള പിന്മാറ്റം ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതാണ് ഒരു പ്രധാന പ്രശ്നം. മാത്രമല്ല സൈനിക ശേഷി അതിര്‍ത്തിയില്‍ നിരന്തരം വര്‍ധിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ ചൈനയുടെ അതിര്‍ത്തിയിലെ പുതിയ നീക്കങ്ങള്‍ കണ്ടെത്തിയെന്നതും ദേശീയ മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഉപഗ്രഹസൂചനകള് അനുസരിച്ച് ഡെസ്പാംഗ് സമതലമേഖല, ഗോര്ഗാ, പാംഗോംഗ് ഫിംഗര്‍ മേഖലകളില്‍ ചൈനയുടെ സൈനികരുണ്ടെന്നത് ചര്‍ച്ചയിലെ ധാരണയ്ക്ക് വിരുദ്ധമായ സംഭവമാണെന്ന് പ്രതിരോധ വിദഗ്ധര്‍ രണ്ടാഴ്ച മുന്നേ വിലയിരുത്തിയിരുന്നു. കൃത്യമായ അതിര്‍ത്തി നിര്ണ്ണായിക്കാനാകാത്ത വിധമാണ് ലഡാക് അതിര്‍ത്തിയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്. പ്രകൃതിയുടെ വൈവിധ്യങ്ങളായ കനത്ത മഞ്ഞുള്ള പര്‍വ്വതനിരകളും, കൊടും കാടുകളുമാണ് പ്രധാന തടസ്സം. ആകെ 3488 കിലോമീറ്റര്‍ ദൂരം ചൈന പലതരത്തില്‍ കയ്യടക്കാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി നടത്തിക്കൊണ്ടിരുന്നത്. ഇതിന് ഏറ്റ കനത്ത തിരിച്ചടിയാണ് ജൂണ്‍ മാസം 15-ാം തീയതി 20 ഇന്ത്യന്‍ സൈനികര്‍ വീരബലിദാനത്തിലൂടെ നല്‍കിയത്.