ആലുവ: ആലുവയില്‍ നാണയം വിഴുങ്ങി മൂന്നുവയസ്സുകാരന് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന് പൃഥ്വിരാജാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്.ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുഞ്ഞ് അബദ്ധത്തില്‍ നാണയം വിഴുങ്ങിയത്.ആദ്യം കുഞ്ഞിനെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. എന്നാല്‍ എറണാകുളം ജില്ലാ ആശുപത്രിയിലും പീഡിയാട്രീഷന്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞ് ആലപ്പുഴ ആശുപത്രിയിൽ നിന്നും തിരികെ അയച്ചെന്നാണ് വീട്ടുകാരുടെ പരാതി.
പിന്നീട് കുഞ്ഞിന്റെ നില വഷളാകുകയും ചെയ്തു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.