കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർ.എസ്.എസിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. നാളിതു വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാൻ ആർഎസ്എസിൽ വരുന്നതോടെ താങ്കൾക്ക് സാധിക്കുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ ഗോപാലകൃഷ്ണൻ ആർഎസ്എസിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.
ഇന്ത്യ വേണോ, ചൈന വേണോ എന്ന സംശയം തീര്‍ക്കാനും സാധിക്കും.പോളിറ്റ് ബ്യൂറോ അംഗം എസ്ആര്‍പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആര്‍എസ്എസില്‍ വരുന്നതോടെ താങ്കള്‍ക്ക് കഴിയുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ആര്.എസ്.എസുകാരനായിരുന്നുവെന്ന് എസ്ആര്‍പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ എകെജി സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും നാളെ വരുവാനുള്ള വരും എന്നതാണ് ആര്.എസ്.എസിന്റെ കാഴ്ചപ്പാടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
രമേശ് ചെന്നിത്തല ആർഎസ്എസ് ആണെന്ന കോടിയേരിയുടെ പ്രസ്താവനയ്ക് പിന്നാലെ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും ആർഎസ്എസ് ആയിരുന്നു എന്ന ജൻമഭൂമി പത്രത്തിലെ ലേഖനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ജൻമഭൂമിയുടെ ലേഖനത്തെ ശരിവെച്ച് എസ്ആർപിയും രംഗത്തെത്തിയതോടെ കോടിയേരിയുടെ പ്രസ്താവന ഏറെ ചർച്ചചെയ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണൻ കോടിയേരിയെ ആർഎസ്എസിലേക്ക് ക്ഷണിച്ച് രംഗത്തെത്തിയത്.