ജബൽപൂർ: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നുകാണാനായി കഴിഞ്ഞ 28 വർഷമായി ഉപവാസത്തിൽ കഴിയുകയായിരുന്നു ഊർമ്മിള ചതുർവേദി . അയോദ്ധ്യയിൽ രാമക്ഷേത്രപുനർനിർമ്മാണം ആരംഭിച്ചാൽ മാത്രമെ ഉപവാസം അവസാനിപ്പിക്കുകയുള്ളു എന്നതായിരുന്നു ചബൽപൂർ സ്വദേശിയായ ഈ അമ്മയുടെ സങ്കല്പം. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നുകാണണമെന്ന ആഗ്രഹത്തിനായി 1992 മുതൽ ഊർമ്മിള ധാന്യഭക്ഷണം ഉപേക്ഷിക്കുകയായിരുന്നു.
28 വർഷത്തെ ഉപവാസത്തിനുശേഷം, ഭഗവാൻ രാമന്റെ അനുഗ്രഹം തന്നെ തേടിയെത്തിയെന്ന് ഊർമ്മിള സന്തോഷിക്കുന്നു. തന്റെ ഉപവാസം അവസാനിപ്പിച്ച് അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനം നടത്തണമെന്നാണ് ഊർമ്മിളയുടെ ഇപ്പോഴത്തെ ആഗ്രഹം.
രാമക്ഷേത്രത്തിനായുള്ള തന്റെ ഉപവാസ പ്രാർത്ഥനയ്ക്ക് കുടുംബത്തിന്റെ പിന്തുണയും ഉണ്ടായിരുന്നതായി ഊർമ്മിള അഭിമാനത്തോടെ പറയുന്നു. 81 കാരിയായ ചതുർവേദി മധ്യപ്രദേശിലെ ജബൽപൂരിലെ വിജയ് നഗർ സ്വദേശിയാണ്. 1992 ൽ തർക്കമന്ദിരം പൊളിച്ചപ്പോൾ ആണ് ഊർമ്മിള ഉപവാസ പ്രാർത്ഥനയിലേക്ക് നീങ്ങിയത്. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചാൽ മാത്രമെ ഉപവാസം അവസാനിപ്പിക്കുകയുളളൂ എന്ന് അവർ ശപഥം ചെയ്തു. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഊർമ്മിളയുടെ പ്രാർത്ഥനയ്ക്ക് 2019 നവംബറിൽ സുപ്രീംകോടതി വിധിയോടെ പ്രതീക്ഷയുണ്ടായി.
കഴിഞ്ഞ 27 വർഷമായി എന്റെ അമ്മ പഴവും പാൽ ഭക്ഷണവും മാത്രം കഴിച്ചാണ് ജീവിക്കുന്നത്. ഉപവാസം ആരംഭിക്കുമ്പോൾ അവർക്ക് 54 വയസ്സായിരുന്നു. സുപ്രീംകോടതി വിധിയിൽ അമ്മ വളരെ സന്തുഷ്ടയാണ്. സുപ്രിംകോടതി വിധി പുറത്തുവന്ന സമയത്ത് ഊർമ്മിളയുടെ മകൾ അമിത് ചതുർവേദി മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.
എന്നാൽ സുപ്രിംകോടതി വിധി വന്നിട്ടും തന്റെ ഉപവാസം അവസാനിപ്പാക്കാൻ ഊർമ്മിള ചതുർവേദി തയ്യാറായിരുന്നില്ല. രാമക്ഷേത്ര ശിലാസ്ഥാപനത്തിന് തിയ്യതി കുറിച്ചപ്പോഴാണ് ഊർമ്മിള സന്തോഷവതിയായത്. തീരുമാനം വരാൻ 28 വർഷമെടുത്തുവെന്നും എന്നാൽ രാമക്ഷേത്രം അതിന്റെ യഥാർത്ഥ സ്ഥാനത്ത് ഉയരുന്നത് കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഊർമ്മിള പറഞ്ഞു
ഈ 28 വർഷത്തിനിടയിലെ ഉപവാസം കാരണം നിരവധി ബന്ധുക്കളെ നഷ്ടപ്പെട്ടു. ധാന്യങ്ങൾ കഴിക്കാൻ പലരും അവളെ പ്രേരിപ്പിച്ചുവെങ്കിലും അവർ ഉറച്ചുനിന്നു. കുടുംബത്തിന്റെ പിന്തുണ എല്ലായ്പ്പോഴും അവരോടൊപ്പമുണ്ടായിരുന്നു, ഊർമ്മിളയുടെ ധൈര്യത്തിനും അർപ്പണബോധത്തിനും പൊതു സമൂഹത്തിൽ നിന്ന് പല പാരിതോഷികങ്ങളും അവരെ തേടിയെത്തി.
ഊർമ്മിളയെ അയോദ്ധ്യയിലേക്ക് കൊണ്ടുപോകാനും സരിയു നദിയുടെ തീരത്ത് വെച്ച് ഉപവാസം അവസാനിപ്പിക്കാനും അവരുടെ കുടുംബം തയ്യാറെടുക്കുകയാണ്. കുടുംബത്തോടൊപ്പം ക്ഷേത്ര നിർമ്മാണത്തിൽ പങ്കെടുക്കാൻ ഉർമില ചതുർവേദി ആഗ്രഹിച്ചിരുന്നുവെങ്കിലും കൊറോണ വ്യാപന പശ്ചാത്തലത്തിൽ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.