തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഇന്ന് മുതൽ വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഈ മാസം ആറ് വരെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ തീരത്തിനടുത്തായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. അതിന് അടുത്ത ആഴ്ച മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെട്ടേയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
രണ്ടാമത്തെ ന്യൂനമര്‍ദം അധികം ശക്തിപ്രാപിക്കാന്‍ സാധ്യതയില്ല. എന്നാല്‍ രണ്ട് ന്യൂനമര്‍ദത്തിന്റെയും ഫലമായി കേരളത്തില്‍ മഴ ശക്തമായി ലഭിക്കുമെന്നാണ് പ്രവചനം. കേരള, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. നാൽപ്പത് മുതൽ അറുപത് കിലോമീറ്റർ വരെ വേഗതിയിലാണ് കാറ്റിന് സാധ്യത. അതിനാൽ മീൻപിടുത്തത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ അണക്കെട്ടുകളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോററ്റിയും മുന്നറിയിപ്പ് നൽകുന്നുണ്ട്.