തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുള്ളത് 174 ക്ലസ്റ്ററുകള്‍. ഇവയില്‍ 34 ക്ലസ്റ്ററുകളില്‍ ഇപ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണെന്നും 51 ഇടത്ത് തൽസ്ഥിതി തന്നെ കുറേ ദിവസമായി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ആകെയുള്ള ക്ലസ്റ്ററുകളില്‍ 32 ഇടത്ത് രോഗവ്യാപനം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും 57 ക്ലസ്റ്ററുകളില്‍ രോഗവ്യാപന തോത് കുറയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ക്ലസ്റ്റര്‍ കെയര്‍ ആവിഷ്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കണ്ടെയ്ന്മെന്റ് സോണ്‍ കണ്ടെത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി. പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള് കണ്ടെത്തേണ്ട ചുമതലയും പോലീസിന് നല്‍കിയിട്ടുണ്ട്. എസ്ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.