കേരളത്തിലെ ഇടതു മുന്നണിയും വലതു മുന്നണിയും ഇപ്പോള്‍ ഒരു പുതിയ സംവാദത്തിലാണ്. ആര്‍ക്കാണ് ആര് എസ് എസ് ബന്ധം? എല്ലാകാലത്തും തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഈയൊരു ചര്‍ച്ച വളരെ സജീവമാകാറുണ്ട്. കാരണം ആര് എസ് എസ് എന്തോ ഭയങ്കര അപകടമാണെന്ന് പറഞ്ഞു പരത്തി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി അവരുടെ വോട്ട് നേടാനുള്ള ഒരു കുടിലതന്ത്രമാണ് ഇരു മുന്നണികളും പയറ്റുന്നത്. രമേശ് ചെന്നിത്തലയുടെ അച്ഛന് ആര് എസ് എസ് അനുഭാവിയായിരുന്നു എന്നും ചെന്നിത്തല കോണ്‍ഗ്രസ്സിലെ ആര് എസ് എസ് സര്‍സംഘചാലക് ആണെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഭാഷ്യം. ഇടതു മുന്നണി അടിയന്തിരാവസ്ഥയ്ക്കുശേഷം ബി ജെ പിയോടൊപ്പം ചേര്‍ന്ന് മത്സരിച്ച കാര്യം ചൂണ്ടിക്കാട്ടി ഇടതു മുന്നണിക്കാണ് ആര് എസ് എസ് ബന്ധമെന്ന് യു ഡി എഫും മുല്ലപ്പള്ളിയും തിരിച്ചടിച്ചു. ഇതിനിടെ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ജന്മഭൂമിയുടെ തിരുവനന്തപുരം ലേഖകന്‍ പി ശ്രീകുമാര്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രന് പിള്ള ആര് എസ് എസ് സ്വയംസേവകനായിരുന്നു എന്നകാര്യം വെളിപ്പെടുത്തി. സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിച്ചത് രാമചന്ദ്രന്‍പിള്ള അത് നിഷേധിക്കുമെന്നാണ്. നിഷേധിച്ചില്ല എന്നുമാത്രമല്ല, പതിനാറാമത്തെ വയസ്സുവരെ താന്‍ ശാഖയില്‍ പോയിരുന്നു എന്നകാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു.
ഇതാണ് ആര് എസ് എസ് ഉയര്‍ത്തുന്ന, പഠിപ്പിക്കുന്ന, പരിപാലിക്കുന്ന സംഘസംസ്കാരം. സി പി എം നേതാവായ എസ് ആര് പി സംഘപ്രവര്‍ത്തനവും ശാഖയില്‍ പോകുന്നതും നിര്‍ത്തിയിട്ട് 60 വര്‍ഷമെങ്കിലും പിന്നിട്ടു. ബാല്യത്തില്‍ അദ്ദേഹം നേടിയ സംസ്കാരം അദ്ദേഹത്തെ വളര്‍ത്തിയത് ആര് എസ് എസ് ഉയര്‍ത്തിപ്പിടിച്ച വ്യക്തിശുദ്ധിയുടെയും മൂല്യത്തിന്റേതുമാണ്. അതുകൊണ്ടു തന്നെയാണ് മറ്റു നേതാക്കളെ പോലെ വോട്ടു തേടി ആര് എസ് എസ് കാര്യാലയത്തില്‍ പോയിട്ട് മറച്ചുവെയ്ക്കുന്നവരില് നിന്ന് വ്യത്യസ്തനായി താന്‍ ശാഖയില്‍ പോയിട്ടുണ്ട് എന്നകാര്യം എസ് ആര് പി തുറന്നു സമ്മതിച്ചത്. ഒരുപക്ഷേ, ആര് എസ് എസ് വിഭാവന ചെയ്യുന്ന മൂല്യാധിഷ്ഠിതമായ ജീവിതവും സംഘസംസ്കാരവും ഇതുതന്നെയാണ്. എസ് ആര് പിയുടെ രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഈ വ്യത്യാസം പ്രകടമാണ്. കേരളത്തിലെ, ഇന്ത്യയിലെ മറ്റു സി പി എം നേതാക്കളില്‍ നിന്ന് എസ് ആര് പി എന്നും വ്യത്യസ്തനായിരുന്നു. മൂല്യങ്ങളുടെയും ആദര്‍ശത്തിന്റെയും പരിവേഷം അദ്ദേഹത്തിനുണ്ടായിരുന്നു. അഴിമതിക്കേസുകളിലോ മറ്റു കുതന്ത്രങ്ങളിലോ അദ്ദേഹം പെട്ടിട്ടില്ല. ചൊട്ടയിലെ ശീലം ചുടല വരെ എന്നു പറയുന്നതുപോലെ ഏതൊരു മനുഷ്യന്റെയും സ്വഭാവ രൂപവത്കരണം നടക്കുന്ന കൗമാരപ്രായത്തില്‍ ആര് എസ് എസ് ശാഖയില്‍ എത്തിയതിന്റെ ഗുണമാണിത്. ഇത് മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല.
സ്വന്തം മക്കളെ ആര് എസ് എസ് ശാഖയില്‍ വിടണമെന്ന് ആഗ്രഹിച്ചിരുന്ന പല സി പി എം നേതാക്കളെയും അറിയാം. കാരണം ആര് എസ് എസ് വിഭാവന ചെയ്യുന്ന വ്യക്തിശുദ്ധി അല്ലെങ്കില്‍ സുശീലം എന്നു പറയുന്നത് ലോകം മുഴുവന്‍ നമിക്കുന്നതായിരിക്കണമെന്നാണ് ഓരോ ദിവസവും സംഘശാഖയില്‍ പ്രാര്‍ത്ഥന ചൊല്ലി ഉറപ്പിക്കുന്നത്, ‘സുശീലം ജഗദ്യേന നമ്രം ഭവേത്’. ഇതു തന്നെയാണ് ആര് എസ് എസ്സിനെ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ആര് എസ് എസ്സിന്റെ ശാഖയിലെത്തുന്ന ഓരോ വ്യക്തിയെയും ലോകം മുഴുവന്‍ തല കുനിക്കുന്ന രീതിയില്‍ വ്യക്തിശുദ്ധിയുടെയും സുശീലത്തിന്റെയും ചാരിത്ര്യത്തിന്റെയും ഉടമകളാക്കുന്നു. ഒപ്പം ഭാരതാംബയുടെ ഉത്കര്‍ഷത്തിനും സംരക്ഷണത്തിനുമായി സ്വന്തം ജീവിതം അടിയറ വെയ്ക്കാനുമുള്ള കരുത്തും കാമ്പും നല്കുന്നു. ശാഖയിലെത്തുന്ന ഓരോ വ്യക്തിയെയും മികച്ച പൗരനായി വാര്‍ത്തെടുക്കാനുള്ള പദ്ധതിയാണ് ഒരുമണിക്കൂര്‍ ശാഖയില്‍ നിന്ന് ഉണ്ടാകുന്നത്. വര്‍ഷങ്ങളോളം ആ പ്രവര്‍ത്തന പദ്ധതിയിലൂടെ നടന്നുനീങ്ങിയതുകൊണ്ടാണ് എസ് ആര് പി എന്ന മാന്യനായ കമ്യൂണിസ്റ്റ് നേതാവുണ്ടായത്.
മറ്റു പ്രസ്ഥാനങ്ങളെ പോലെ അംഗത്വ ഫീസും രജിസ്റ്ററും ഒന്നുമുള്ളതല്ല ആര് എസ് എസ്. സംഘത്തിന്റെ ഗുരു ഒരു വ്യക്തിയല്ല. പരമപവിത്രമായ ഭഗവദ് ധ്വജമാണ്. മഹാഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണന്റെ തേരിലുണ്ടായിരുന്ന അതേ ധര്‍മ്മപതാക. സമര്‍ത്ഥരാമദാസും വീരശിവജിയും ഝാന്സിറാണിയും കൈകളിലേന്തിയ ധര്‍മ്മപതാക. സഹസ്രാബ്ദങ്ങളായി ഭാരതീയ ഋഷീശ്വരന്മാര് തപശ്ശക്തിയിലൂടെ ആര്‍ജ്ജിച്ച ആര്‍ഷ സംസ്കൃതിയുടെ പ്രതീകമാണത്. ഉദയസൂര്യന് ലോകത്തിനു മുഴുവന്‍ വെളിച്ചത്തിന്റെ പ്രഭാപ്രസരം നല്കാന് കിഴക്കേ മാനത്ത് അണിയിച്ചൊരുക്കുന്ന കാവിയുടെ പ്രതീകം. ഋഷിവര്യന്മാര് യജ്ഞസംസ്കാരത്തിലൂടെ ജീവിതത്തിന്റെ സമസ്തവും ഹോമാഗ്നിയില്‍ നിമഞ്ജനം ചെയ്യുമ്പോള്‍ ഹോമകുണ്ഡത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന അരുണശോഭ. അതാണ് സംഘത്തിന്റെ ഗുരു. അതുകൊണ്ടുതന്നെ സംഘശാഖയിലെത്തുന്ന ഓരോരുത്തരെയും വ്യത്യസ്തനാക്കുന്നത് തിരിച്ചറിയാന്‍ കഴിയുന്നത് അവന്റെ കുലീനമായ പെരുമാറ്റത്തിലൂടെയാണ്. അതുതന്നെയാണ് എസ് ആര് പിയെ സി പി എമ്മിലെ ആര് എസ് എസ്സുകാരനായി നിലനിര്‍ത്തുന്നതും. വര്‍ഷങ്ങളോളം ശാഖയില്‍ ചൊല്ലിയ പ്രാര്‍ത്ഥനയുടെ ഒരു വരിയെങ്കിലും മനസ്സില്‍ വരാതെ അദ്ദേഹം ഇന്നും ഉറങ്ങുമെന്ന് സംഘശാഖയില്‍ പോയവര്‍ക്ക് കരുതാനുമാകില്ല.
ഇവിടെയാണ് കോടിയേരിയുടെ അല്പജ്ഞാനമോ വിവരദോഷമോ പ്രകടമാകുന്നത്. സി പി എമ്മിലെ പോലെ പടവെട്ടിയുംം പോരടിച്ചും ചേരി തിരിഞ്ഞും വെട്ടി നിരത്തിയുമല്ല ആര് എസ് എസ്സിന്റെ നേതൃനിരയിലേക്ക് ആളുകള്‍ ഉയരുന്നത്. നിഷ്കാമ കര്‍മ്മത്തിന്റെയും അനുശാസനത്തിന്റെയും സുശീലത്തിന്റെയും പടവുകളിലൂടെ സംഘ സ്വയംസേവകനെ തേടിയെത്തുന്നത് ചുമതലകള്‍ അഥവാ കര്‍ത്തവ്യങ്ങളാണ്. സര്‍സംഘ ചാലക് എന്നത് സംഘകുടുംബത്തിലെ അധിപനായ കാരണവരുടെ പേരാണ്. ആ വാക്കുകള്‍ സംഘകുടുംബമായ വടവൃക്ഷത്തിലെ ഓരോ ശാഖകളിലെയും കുഞ്ഞിലയുടെ തുമ്പുകള്‍ വരെ എത്തുന്നു. ഭൂമിയുടെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്ന വേരിന്റെ അറ്റം വരെ എത്തുന്നു. സര്‍സംഘചാലക് ഒരു പദവിയോ അലങ്കാരമോ സ്ഥാനമോ അല്ല. സ്വന്തം ജിവിതം രാഷ്ട്രത്തിനായി ഉഴിഞ്ഞ്ുവെയ്ക്കുന്ന ഒരു നിഷ്കാമി കര്‍മ്മയോഗിക്ക് സ്വന്തം കര്‍ത്തവ്യത്തിന്റെ, നിയോഗത്തിന്റെ പേര് മാത്രമാണ്. അതിന് ഒരു ജന്മത്തിന്റെ തപവും ഋഷിവര്യന്റെ നിഷ്ഠയും എന്തിനെയും ത്യജിക്കാനുള്ള ഉള്‍ക്കരുത്തും വേണം. അതിനര്‍ഹതയുള്ള ഒരു നേതാവും ഇന്ന് കോണ്‍ഗ്രസ്സിലില്ല. പൊതുജനങ്ങളോടൊപ്പം എപ്പോഴും ഇഴുകിച്ചേരുന്ന ഉമ്മന്‍ചാണ്ടിക്ക് ഒരുപക്ഷേ, ആര് എസ് എസ് സ്വയംസേവകര്‍ കാത്തുസൂക്ഷിക്കുന്ന ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധം കുറച്ചൊക്കെ ഉണ്ടാകും. സര്‍സംഘചാലക് ആകാന്‍ ലോകം മുഴുവന്‍ തല കുനിക്കുന്ന സുശീലം വേണം. അക്കാര്യം കോടിയേരിക്ക് ഒരിക്കലും കുടുംബത്തിലും പാര്‍ട്ടിക്കാരിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. കാരണം, എസ് ആര് പിയെ പോലും എന്നും അകറ്റി നിര്‍ത്തുകയായിരുന്നല്ലോ. മറുകണ്ടം ചാടി വരുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്കുന്ന ഉഡായിപ്പ് ഇടപാടല്ല ആര് എസ് എസ് സര്‍സംഘചാലക്. അക്കാര്യം എസ് ആര് പിയോട് എപ്പോഴെങ്കിലും രഹസ്യമായി ചോദിച്ചാല്‍ മതി.
തിരഞ്ഞെടുപ്പുകാലത്ത് ആര് എസ് എസ് കാര്യാലയത്തില്‍ രഹസ്യമായെങ്കിലും വന്ന സഹായം ചോദിക്കാത്ത എത്ര നേതാക്കള്‍ കേരളത്തലുണ്ട്? വയലാര്‍ രവി മുതല്‍ എം എം ലോറന്‍സ് വരെ നീളുന്ന പട്ടികയില്‍ കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുമുണ്ട്. കെ കുഞ്ഞിക്കണ്ണന് നേരത്തെ എഴുതിയ കെ ജി മാരാര്‍ജിയെ കുറിച്ചുള്ള പുസ്തകത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ആര് എസ് എസ്സിന് രാഷ്ട്രീയമില്ല. അത് രാഷ്ട്രത്തിനുവേണ്ടിയുള്ളതാണ്. ഈ രാഷ്ട്രത്തെ സേവിക്കുന്ന ആര്‍ക്കും ആര് എസ് എസ് ശാഖയില്‍ വന്ന് സ്വയംസേവകനാവാം. സ്വയംസേവകര്‍ രാഷ്ട്രീയത്തിലടക്കം പല മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ടാകും. സ്വയംസേവകര്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. മുസ്ലീംലീഗ് വരെ ഏതു പാര്‍ട്ടിയിലും ഉള്ളവര്‍ക്ക് ഭാരതത്തെ സ്മേഹിക്കുന്നുണ്ടെങ്കില് ശാഖയില്‍ വരാം. ആരും തടയില്ല. അതുകൊണ്ടു തന്നെയാണ് ബസേലിയസ് കോളേജില്‍ അദ്ധ്യാപകനായിരുന്ന പ്രൊഫ. ഒ എം മാത്യു പൊതുയോഗത്തില്‍, ‘സഹോദരന്മാരെ ക്രിസ്ത്യാനിയായ ഞാന്‍ പറയുന്നു ആര് എസ് എസ് വര്‍ഗ്ഗീയമല്ലെന്ന്’. പിന്നീട് ഡോ. സി ഐ ഐസക് മുതല്‍ ജസ്റ്റിസ് കെ ടി തോമസ് വരെ ഇത് ആവര്‍ത്തിച്ചു. അലി അക്ബര്‍ മുതല്‍ ഡോ. അബ്ദുള്‍ സലാം വരെ ഇത് ഏറ്റുപറയുന്നു. ആര് എസ് എസ്സിന്റെ ദേശസ്നേഹവും സമര്‍പ്പണവും സുശീലവും കണ്ട് അടുത്ത തലമുറയെങ്കിലും വഴിതെറ്റാതിരിക്കാന്‍ നേരത്തെ ശാഖയിലയക്കുകയാണ് കോടിയേരിയും ചെന്നിത്തലയും ഒക്കെ ചെയ്യേണ്ടത്. ബീഹാറി മരുമകളുടെ കുട്ടിയെങ്കിലും ശാഖയിലെത്തും എന്നകാര്യത്തില്‍ ഉറപ്പാണ്. കാരണം അവന് അച്ഛനെപ്പോലെ ആകരുതല്ലോ.