കോലഞ്ചേരി: കോലഞ്ചേരിയിൽ എഴുപത്തഞ്ചുകാരിയായവൃദ്ധയെ കൂട്ടബലാൽസംഗം ചെയ്തത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്ത ക്രൂരസംഭവം. അതിക്രൂരമായ ബലാത്സംഗത്തിന് വൃദ്ധ ഇരയായതായാണ് റിപ്പോർട്ടുകൾ. ശരീരത്തിന് അകത്തും പുറത്തും ഗുരുതരമായ പരിക്കുകളോടെ ഇവരെ കോലഞ്ചേരി മോസ്ക്ക് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയത് മൂലം വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് സംഭവം നടന്നത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. ബലാത്സംഗ ശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ വരഞ്ഞു. സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരകമായ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്പിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെ രാത്രിയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത പുറത്തറിയുന്നത്. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിട്ടുണ്ട്. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം.