വാഷിംഗ്ടൺ: ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനെ സെപ്റ്റംബർ 15 മുതൽ രാജ്യത്ത് നിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ മാതൃകാ കമ്പനിയായ ബൈറ്റ്ഡാൻസുമായി ചർച്ച നടത്തുകയാണ്. ടിക് ടോക്ക് എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച.
എന്നാൽ കമ്പനിയുടെ 30 ശതമാനം തരാമെന്നാണ് ബൈറ്റ്ഡാൻസ് മുന്നോട്ടുവെയ്ക്കുന്ന കരാർ. ഈ കരാറിന് അമേരിക്ക താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചന. 100ശതമാനവും വേണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത് മൈക്രോസോഫ്റ്റാണോ ,മറ്റേതെങ്കിലും വലിയ കമ്പനിയാണോ എന്നത് എനിക്ക് പ്രശ്നമല്ല, അമേരിക്കൻ കമ്പനി അത് വാങ്ങുന്നു. അതിന്റെ 30 ശതമാനം വാങ്ങുന്നതിനേക്കാൾ മുഴുവൻ ഓഹരിയും വാങ്ങുന്നതാണ് എളുപ്പം, “ട്രംപ് വൈറ്റ് ഹൗസിന്റെ കാബിനറ്റ് റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ 15 ന് ഒരു അവസാന തീയ്യതി നിശ്ചയിച്ചിട്ടുണ്ട്. അതിനുള്ളിൽ തീരുമാനം എടുത്തിരിക്കണം. അല്ല എങ്കിൽ അമേരിക്കയിൽ നിന്ന് ടിക് ടോക്ക് ബിസിനസ് പുറത്താണ്.ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുഎസിൽ ജനപ്രീതി നേടിക്കഴിഞ്ഞ ടിക് ടോകിനെ നിരോധിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിമുഴക്കിയിരുന്നു.
എന്നാൽ ഏതു സാഹചര്യത്തിലും സെപ്റ്റംബർ 15 ന് മുൻപ് ബൈറ്റ്ഡാൻസുമായുള്ള ചർച്ചകൾ പൂർത്തിയാക്കുമെന്ന് മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തു.
യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ ടിക്ക് ടോക്ക് സേവനം വാങ്ങുന്നതുൾപ്പെടെയുള്ള കരാറാണ് അമേരിക്ക മുന്നോട്ടുവെച്ചത്. കരാറിൽ നിക്ഷേപം മുടക്കാൻ ചെറിയ നിക്ഷേപകരെയുംഅമേരിക്ക ക്ഷണിച്ചേക്കാം.
എന്നാൽ കരാറിന് ടിക് ടോക്ക് വഴങ്ങിയില്ലെങ്കിൽ ടിക് ടോക്കിന്റെ അമേരിക്കൻ ഉപയോക്താക്കളുടെ എല്ലാ സ്വകാര്യ ഡാറ്റയും യുഎസിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് ഉറപ്പുവരുത്തുമെന്ന് കമ്പനി അറിയിച്ചു.
100 ദശലക്ഷം അമേരിക്കക്കാരെക്കുറിച്ചുള്ള വിവരങ്ങൾ തിരികെ നൽകുന്നത് കഠിനമായതിനാൽ യുഎസിലെ നിലവിലെ ഫോർമാറ്റിൽ തുടരാൻ ടിക്ക് ടോക്കിന് കഴിയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ പറഞ്ഞു.
നിരവധി അമേരിക്കൻ നിയമനിർമാതാക്കളുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും ടിക് ടോക്കിന്റെ കാര്യത്തിൽ ഒരു മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നതായും മ്യുചിൻ പറഞ്ഞു.