തിരുവനന്തപുരം;അയോദ്ധ്യാ ക്ഷേത്രനിർമ്മാണ ശിലാസ്ഥാപനദിനത്തിനോടനുബന്ധിച്ച് പ്രകോപനപരമായ പോസ്റ്റുമായി സിപിഎം പോളിറ്റ് ബ്യൂറോ. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ഉത്തർപ്രദേശ് അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന് ഏറ്റെടുത്തത് സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്ക്കും വിരുദ്ധമാണെന്നാണ് സിപിഎം പ്രസ്താവന. എന്നാൽ ക്ഷേത്ര നിർമ്മാണത്തിനെതിരെ പറയുന്നതിന് പകരം കേന്ദ്രസർക്കാരിനെതിരെ വികാരമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
കേരളത്തിലെ ന്യൂനപക്ഷപ്രീണനം മാത്രമാണ് ഇതിലൂടെ സിപിഎം ലക്ഷ്യമിട്ടതെന്ന് ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രതികരണങ്ങളും വന്നുതുടങ്ങി. ക്ഷേത്ര നിർമ്മാണത്തിനെതിരായാണോ, കൊറോണ പശ്ചാത്തലത്തിലുള്ള ഒരു മുൻകരുതലാണോ സിപിഎം ഉദ്ദേശിച്ചതെന്ന് പോസ്റ്റിലൂടെ വ്യക്തമല്ല.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ഉത്തർപ്രദേശ് അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന് ഏറ്റെടുത്തത് സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്ക്കും വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. അയോധ്യാതർക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ പരിഹരിക്കണമെന്ന നിലപാടാണ് സിപിഐഎം തുടക്കംമുതൽ സ്വീകരിച്ചതെന്നും പ്രസ്താവനയിൽ ന്യായീകരിക്കുന്നു.
രാമക്ഷേത്ര നിർമ്മാണ ശിലാസ്ഥാപനത്തെ ഉത്തരേന്ത്യയിൽ ജാതിമത ഭേദമന്യേ ജനങ്ങൾ ആഘോഷിക്കുകയാണ്. കോൺഗ്രസ് പാർട്ടിയിലെ പല മുതിർന്ന നേതാക്കളും ആവേശോജ്ജ്വലമായ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. അയോദ്ധ്യയിലെ ചടങ്ങുകള്‍ ദേശീയ ഐക്യവും സാഹോദര്യവും സാംസ്കാരിക തനിമയും ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഭഗവാന് ശ്രീരാമന്റെ സന്ദേശവും അനുഗ്രഹവും ഇതിലൂടെ എല്ലായിടത്തും എത്തുമെന്നും അവര്‍ ആശംസിച്ചു.ഇതിനു തൊട്ടുപിന്നാലെ വിമർശനവുമായി മുസ്ലിംലീഗ് പ്രസ്താവന ഇറക്കിയിരുന്നു. ഇതാകാം ഇത്തരത്തിലൊരു പ്രസ്താവന ഇറക്കാൻ സിപിഎംനെ പ്രേരിപ്പിച്ചതെന്നും സംശയമുയരുന്നു.