പാകിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യാപകമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ ഇത്തരത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായെന്നാണ് വിവരം. മതപരിവര്‍ത്തന ചടങ്ങുകളുടെ വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. തെക്കന്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബദിന് ജില്ലയില്‍ നിരവധി ഹിന്ദു കുടുംബങ്ങളാണ് ജൂണ്‍ മാസത്തില്‍ മതംമാറ്റത്തിന് വിധേയരായത്. ഈ ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കൂടുതല്‍ ഹിന്ദുക്കളെ മുസ്ലീം മതത്തിലേക്ക് കൊണ്ടു വരണമെന്നും, ഈ കാഴ്ച വളരെ സന്തോഷം തരുന്നതാണെന്നും മുസ്ലീം വിഭാഗം പ്രതികരിച്ചിരുന്നു. ഇതോടെ സംഭവത്തിനെതിരെ പല കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഹിന്ദു സമൂഹത്തിലുള്ളവരെ മതം മാറ്റത്തിന് വിധേയരാക്കുന്നത് ഇവിടെ സാധാരണ കാര്യമാണ്. മോശം സാമ്പത്തിക സ്ഥിതി മുതലെടുത്താണ് രാജ്യത്ത് ഇത്തരമൊരു നീക്കം നടക്കുന്നത്. സമൂഹത്തില്‍ ഒരു സ്ഥാനം മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ മതം മാറിയ മുഹമ്മദ് അസ്ലം ഷെയ്ഖ് പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ വരെ സാവന്‍ ഭീല്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. ബദിനില് നടന്ന മതം മാറ്റ ചടങ്ങിലാണ് ഇദ്ദേഹവും കുടുംബവും മുസ്ലീം മതം സ്വീകരിച്ചത്. നൂറിലധികം ആളുകളാണ് ഈ ചടങ്ങില്‍ അന്ന് പങ്കെടുത്തത്. പാവപ്പെട്ട ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഇത് വളരെ സാധാരണമായ കാര്യമാണെന്നും ്അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാനില്‍ എല്ലാ മേഖലകളിലും ഹിന്ദുക്കളെ രണ്ടാം കിടക്കാരായാണ് കാണുന്നത്. വീട്, ജോലി, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ലഭ്യത എന്നിവയിലെല്ലാം കടുത്ത തരം തിരിവ് ന്യൂനപക്ഷ സമുദായങ്ങള്ക്കെതിരെയുണ്ട്. ഇതിനെ മുതലെടുത്താണ് മതപണ്ഡിതരും മറ്റും ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നത്. വിവേചനങ്ങളില്‍ നിന്നും, ഭൂരിപക്ഷ സമുദായത്തിന്റെ ആക്രമണങ്ങളില്‍ രക്ഷ നേടാനുമാണ് പലരും മുസ്ലിം മതം തെരഞ്ഞെടുക്കുന്നതെന്ന് ഇവിടുത്തെ തന്നെ ഹിന്ദുക്കള്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സമ്മര്‍ദ്ദങ്ങളും മതം മാറ്റത്തിന് കാരണമാകുന്നുണ്ട്.
മുസ്ലീം മതപുരോഹിതരും ചാരിറ്റി സംഘടനകളുമെല്ലാം മതം മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. മതം മാറിയാല്‍ മികച്ച സാമൂഹിക, സാമ്പത്തിക അന്തരീക്ഷവും അംഗീകാരവുമെല്ലാം ഇവര്‍ വാഗ്ദാനം ചെയ്യും. ഇതോടെ മതം മാറാന്‍ പാവപ്പെട്ട കുടുംബങ്ങള്‍ നിര്‍ബന്ധിതരാകും. അത്രമേല്‍ അവരുടെ നിസഹായാവസ്ഥയെ ചൂഷണം ചെയ്താണ് മതംമാറ്റ സംഘം പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പല അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും വ്യക്തമാക്കുന്നത്. ഇതിന് പുറമെയാണ് തട്ടിക്കൊണ്ടു പോയി മതം മാറ്റുന്നത്. ഹിന്ദു വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോയി മതം മതം മാറ്റുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നതും പാകിസ്ഥാനില്‍ പതിവാണ്. പരാതികള്‍ നല്കിയാലും അതിന് പ്രയോജനമുണ്ടാകാറില്ല.
1947ല്‍ 20.5 ശതമാനം ഹിന്ദുക്കളാണ് പാകിസ്ഥാനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 1998ല്‍ അവസാന സെന്‍സെക്സ് പ്രകാരം ഇത് 1.6 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നിലവില്‍ അത് വളരെ കുറഞ്ഞ ഒരു ശതമാനമാണ്. വൈകാതെ തന്നെ ഹിന്ദു സമൂഹം പാകിസ്ഥാനില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.