അയോദ്ധ്യ: ഭൂമിപൂജയും ശിലാന്യാസവും നടന്ന ചടങ്ങിനെ ആനന്ദത്തിന്റെ മുഹൂര്‍ത്തമെന്ന് വിശേഷിപ്പിച്ച് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആര്.എസ്.എസ് മുന്‍ സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ് അയോദ്ധ്യക്കായി 20-30 വർഷത്തെ പ്രയത്നം വേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഹിന്ദു സമൂഹം ആ പ്രതിജ്ഞ കൃത്യസമയത്ത് തന്നെ പൂർത്തീകരിച്ചു. ശിലാന്യാസ പൂജകള്‍ക്ക് ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ആത്മനിര്‍ഭാരതം ഉയരാന്‍ വേണ്ടത് ആത്മനിഷ്ഠയാണ്. അത് ആദ്ധ്യാത്മികതയില്‍ ഊന്നിയാവുകയും വേണം. അതിനുള്ള തുടക്കമാണ് ഇന്ന് സംഭവിച്ചിരിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
പോരാട്ടത്തെ സംഘടനാ നിര്‍ദ്ദേശമായിക്കണ്ട് ഇന്ത്യ മുഴുവൻ രാമസന്ദേശം എത്തിച്ച ബി.ജെ.പി മുന്‍ അഖിലേന്ത്യ അദ്ധ്യക്ഷനായ അദ്വാനിയേയും മോഹൻ ഭാഗവത് പ്രശംസിച്ചു. ജീവിതകാലം മുഴുവൻ പ്രയത്നിച്ചത് അതിന്റെ പൂർത്തീകരണം വീട്ടിലിരുന്നാണ് അദ്ദേഹം കാണുന്നത്. ഭവ്യമായ ഈ ചടങ്ങിന് എല്ലാ അനുഗ്രഹവും അദ്വാനി നൽകുന്നുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
ഇന്ന് നമുക്കൊപ്പമില്ലാത്ത അശോക് സിംഗാളും മഹന്ത് അവൈദ്യനാഥുമുൾപ്പെടെയുള്ള മഹാപുരുഷന്മാർ സൂഷ്മരൂപത്തിൽ ഇവിടെ സന്നിഹിതരായി അനുഗ്രഹം ചൊരിയുന്നുണ്ടെന്ന് ഹിന്ദു സംസ്കാരം അനുസരിച്ച് നാം വിശ്വസിക്കുന്നുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ക്ഷേത്രം പണി തീരുന്നതിനു മുന്നേ അയോദ്ധ്യയെ ഏറ്റവും മികച്ച ഭരണ കേന്ദ്രമാക്കി മാറ്റുകയെന്നത് ഭാരതീയരുടെ കർത്തവ്യമാണെന്നും മോഹൻ ജി ഭാഗവത് അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു