റിയാദ് : ഹൗസ് ഡ്രൈവറായിരുന്ന പ്രവാസിയെ വിദഗ്ധ ചികിത്സക്കായി ഇന്ത്യയിലേക്ക് അയക്കാൻ പണം ഉൾപ്പെടെ എല്ലാ സഹായവും ചെയ്ത സ്പോൺസർ ആയ
സൗദി പൗരൻ മാതൃകയായി. യുപി സ്വദേശിയായ ഷിഹാബുദ്ദിനെ ആണ് സ്പോൺസർ ആയ ഇബ്രാഹിം അൽദോസരി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് അയച്ചത്. റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള യാത്ര അയപ്പ് വികാരനിർഭരമായിരുന്നു.
പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് ശരീരത്തിന്റെ വലതു ഭാഗം തളർന്നു പോയ ഷിഹാബുദ്ദിൻ മൂന്നു മാസമായി റിയാദ് കിംഗ് സൽമാൻ ആശുപത്രിയിലും പിന്നീട് സുലൈമാൻ അൽഹാബീബ് ആശുപത്രിയിലും ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ഇബ്രാഹിമിന്റെ വീട്ടിലെ ഡ്രൈവർ ആയി ജോലി നോക്കി വരികയായിരുന്നു ഷിഹാബുദ്ദിൻ. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് വിദഗ്ധ ചികിൽസക്കായി നാട്ടിൽ അയക്കാൻ തീരുമാനിച്ചെങ്കിലും വിമാന സർവീസുകൾ നിർത്തിവെച്ചതിനെ തുടർന്ന് യാത്ര നീണ്ടു പോകുകയായിരുന്നു.
തുടർന്ന് സൗദിയിലെ സാമൂഹിക പ്രവർത്തകനായ ഷിഹാബ് കൊട്ടുകാടുമായി സ്പോൺസർ ബന്ധപ്പെടുകയും ഷിഹാബുദ്ദിനെ നാട്ടിലേക്ക് അയക്കാൻ വേണ്ട സഹായങ്ങൾ അദ്ദേഹം
ചെയ്തു കൊടുക്കുകയും ആയിരുന്നു.
ഷിഹാബുദിന്റെ ചികിത്സക്കായി വേണ്ടി വന്ന 260000 റിയാൽ ബിൽ തുക അടക്കുന്ന ഉത്തരവാദിത്വം
സ്വയം ഏറ്റെടുത്തുകൊണ്ടാണ് ഇബ്രാഹിം അൽദോസരി അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി ഒരുക്കിയത്. ടിക്കറ്റ് എടുത്ത് നൽകിയത് കൂടാതെ 5000 റിയാലും സൗദി പൗരൻ ഷിഹാബുദിനു നൽകുകയും
ചെയ്തു. ഭീമമായ ആശുപത്രി
ചെലവുകൾ കൂടാതെ പിന്നെയും പ്രവാസിയെ സഹായിക്കാൻ മനസ്സ് കാണിച്ച സൗദി പൗരൻ എല്ലാവരിലും ആശ്ചര്യം ഉളവാക്കിയതോടൊപ്പം ഒരു മാതൃക ആവുകകൂടിയായിരുന്നു എന്നും ഷിഹാബ് കൊട്ടുകാട് പറഞ്ഞു.