ഭാരതത്തിന്റെ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 79-)o ചരമവർഷികദിനമാണിന്ന്. ഭാവഗാനങ്ങൾ, കഥാകാവ്യങ്ങൾ, ഇതിഹാസ മുഹൂർത്തങ്ങൾ, പുരാണത്തിലെ നിർണ്ണായക നിമിഷങ്ങൾ, നോവലുകൾ, നാടകങ്ങൾ എന്നുതുടങ്ങി ഏതുകാലത്തിലും പ്രസക്തമാവുന്ന നിരവധി എഴുത്തുകൾ ലോകത്തിന് സമ്മാനിച്ച രവീന്ദ്രനാഥ ടാഗോർ കവി, തത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് എന്നീ വിശേഷണങ്ങൾക്കുടമയാണ്.
കൊൽക്കത്തയിൽ 1861 മെയ് 7ന് ദേവേന്ദ്രനാഥ ടാഗോറിന്റെയും ശാരദാദേവിയുടെയും മകനായി ജനിച്ചു. പിതാവിന്റെ പാത പിന്തുടർന്ന് രവീന്ദ്രനാഥ ടാഗോർ ബ്രഹ്മസമാജത്തിൽ അംഗമായി. 1884ൽ അതിന്റെ സെക്രട്ടറിയായി. 1886ൽ കോൺഗ്രസ്സിൽ അംഗമായി. 1901ൽ അദ്ദേഹം സ്ഥാപിച്ച ശാന്തിനികേതൻ 1918ൽ വിശ്വഭാരതി സർവകലാശാലയായി ഉയർന്നു. 1911, ഡിസംബർ 27 നു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൊൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി ആലപിച്ചത്
1915ലാണ് അദ്ദേഹം ഗാന്ധിജിയെ കണ്ടുമുട്ടുന്നത്. ഗാന്ധിജിയെ ‘മഹാത്മ’ എന്ന് ടാഗോറും ടാഗോറിനെ ‘ഗുരുദേവ്’ എന്ന് ഗാന്ധിജിയും അഭിസംബോധന ചെയ്തു. ജാലിയൻ വാലബാഗിലെ നരനായാട്ടിൽ ക്ഷുഭിതനായ അദ്ദേഹം ബ്രിട്ടീഷുകാർ നൽകിയ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചു. 1913ൽ അദ്ദേഹം എഴുതിയ ഗീതാഞ്ജലിക്ക് സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിച്ചതിലൂടെ ഏഷ്യയിൽ നിന്നും ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയായി ടാഗോർ.
പുറമെ നിന്ന് നോക്കുന്നവർക്ക് കവിയും എഴുത്തുകാരനും ഭാരതത്തിന്റെ സ്വന്തം ഗുരുദേവുമായിരുന്ന ടാഗോറിന്റെ ജീവിതം മനോഹരകാവ്യം പോലെ തോന്നുമെങ്കിലും അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. പ്രിയപ്പെട്ടവരായ ഭാര്യ മൃണാളിനി ദേവി, മകൾ രേണുക, മകൻ സമീന്ദ്രനാഥ്, മകൾ ബേല, മകൾ മീരയുടെ മകൻ നിഥീന്ദ്രനാഥ് , സഹോദരപത്നി കാദംബരിഎന്നിവർ കണ്മുന്നിൽ മരിച്ചുവീഴുകയായിരുന്നു. കവിക്ക് ചുറ്റും മരണം നൃത്തം ചെയ്യുകയായിരുന്നു. മകൾ റാണി ക്ഷയം പിടിച്ച് കിടപ്പിലായപ്പോൾ ഒരു നഴ്സിനെ പോലെ അദ്ദേഹം അവരുടെ അരികിലിരുന്ന് ശുശ്രൂഷിച്ചു. എന്നാൽ തന്റെ ദുഃഖങ്ങൾ അദ്ദേഹം എഴുത്തുകളിൽ പ്രകടമാക്കിയിരുന്നില്ല. ” എന്റെ ദുഃഖം ഒരു പൊതുകാര്യമാക്കേണ്ടതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് വേണ്ടി ആരും കാത്തിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. വർഷമംഗളം എന്ന നാടകം മാറ്റിവെക്കാം എന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ ഞാൻ സമ്മതിച്ചില്ല. എന്റെ നഷ്ടങ്ങൾ എന്റേത് മാത്രമാണ്. എന്തിന് മറ്റുള്ളവർ കൂടി അത് സഹിക്കണം ? കടമകൾക്ക് മുകളിൽ സ്വകാര്യജീവിതം ചേർക്കുന്നത് അഭിമാനിയായവർക്ക് ചേർന്നതല്ല. ദൈവത്തോട് എന്നെ കാക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. അത് മതി” എന്നാണ് അദ്ദേഹം പറയാറുള്ളത്.
ടാഗോർ എന്ന മഹാകവി പ്രശസ്തനും എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയും കൂടിയാണ്. എന്നാൽ ടാഗോർ എന്ന മനുഷ്യൻ സ്വകാര്യ ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങിയ ഒരാൾ കൂടിയായിരുന്നു.
1941 ആഗസ്റ്റ് 7ന് ടാഗോർ എന്ന മഹാപ്രതിഭ ലോകത്തോട് വിടപറഞ്ഞു.
Comments