ന്യൂഡല്‍ഹി:രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. നഗ്നശരീരത്തില് മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിമർശനം.
രഹ്ന ഫാത്തിമയുടെ നടപടി അസംബന്ധമാണ്. എന്തു സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുക- കോടതി ചോദിച്ചു. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് ശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.
രഹ്ന ഫാത്തിമയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് രഞ്ജിത്ത് മാരാരാണ് കോടതിയിൽ ഹാജരായത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ എതിര്‍ത്തു.
പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവും ആണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രഹ്നാഫാത്തിമയ്ക്കെതിരെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശാണ് പത്തനംതിട്ട കോടതിയിൽ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്തത്. ഹൈക്കോടതി ജാമ്യം നിഷേധിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് രഹ്ന സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ രഹ്നയെ അറസ്റ്റു ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല.
Comments